36 വർഷത്തെ ചരിത്ര സമ്മർദം; സുവാരസും കവാനിയും ഇല്ലാത്ത ഉറുഗ്വായ് ഇനിയും ജയിച്ചിട്ടില്ല!

യു.എസ്.എ : ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ ശനിയാഴ്ച പുലർച്ചെ കിരീടഫേവറിറ്റുകളായ സ്പെയിനിനെ നേരിടാനൊരുങ്ങുകയാണ് മുൻ ചാമ്പ്യൻമാരായ ഉറുഗ്വായ്. എന്നാൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് ചരിത്രത്തിൽ 36 വർഷമായി തുടരുന്ന ഒരു കൗതുക കണക്കിലേക്കാണ്. ലൂയിസ് സുവാരസോ എഡിൻസൺ കവാനിയോ കളിക്കളത്തിലില്ലാത്ത ഒരു ലോകകപ്പ് മത്സരത്തിലും കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഉറുഗ്വായ് വിജയിച്ചിട്ടില്ല. ഈ ലോകകപ്പിൽ ആകെ രണ്ട് മത്സരങ്ങളാണ് ഉറുഗ്വായ് കളിച്ചത്. ആദ്യ മത്സരം സൗദി അറേബ്യയോട് ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കേപ് വെർഡെയുമായുള്ള രണ്ടാം മത്സരവും സമനില ആയതോടെ (2-2) ഈ ചരിത്രപരമായ പ്രതിസന്ധി ടീമിനെ വീണ്ടും വേട്ടയാടുകയാണ്. പ്രീ ക്വാർട്ടർ സ്വപ്നവുമായി നാളെ സ്പെയിനിനെ നേരിടാൻ ഇറങ്ങുമ്പോൾ ചരിത്രത്തിലെ ഈ ദുരന്തം ഉറുഗ്വായ്ക്ക് തിരിച്ചടിയാകുമോ എന്നാണ് കണ്ടറിയേണ്ടത്.

1990 ജൂൺ 21-ന് ദക്ഷിണ കൊറിയക്കെതിരെ (1-0) നേടിയ ജയമാണ് സുവാരസും കവാനിയും ഇല്ലാത്ത അവസാന ഉറുഗ്വായ് വിജയം. അന്ന് ഇരുവരും വെറും മൂന്ന് വയസ്സുള്ള കുട്ടികളായിരുന്നു. അതിനുശേഷം നടന്ന ലോകകപ്പുകളിൽ ഉറുഗ്വായ് നേടിയ എല്ലാ വിജയങ്ങളിലും ഈ സൂപ്പർ താരജോടികളിൽ ആരെങ്കിലും ഒരാൾ കളിക്കളത്തിലുണ്ടായിരുന്നു. 2010 മുതൽ 2022 വരെ ഉറുഗ്വെ നേടിയ എല്ലാ ലോകകപ്പ് വിജയങ്ങളിലും ഈ ഇരട്ട ഭാഗ്യതാരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. 2010-ൽ ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവർക്കെതിരെയും, 2014-ൽ ഇംഗ്ലണ്ട്, ഇറ്റലി എന്നിവർക്കെതിരെയും, 2018-ൽ ഈജിപ്ത്, സൗദി അറേബ്യ, റഷ്യ, പോർച്ചുഗൽ എന്നിവർക്കെതിരെയും, 2022-ൽ ഘാനക്കെതിരെയും ജയിച്ചപ്പോൾ സുവാരസും കവാനിയും ടീമിന്റെ ഭാഗമായിരുന്നു.

39-കാരനായ സുവാരസ് 2024-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. ഇരുവരും ദേശീയ ടീമിൽ നിന്ന് പുറത്തായതോടെ ഉറുഗ്വെയുടെ ലോകകപ്പ് വിജയങ്ങളും നിലച്ചു. 2026 ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ സമനില (1-1) വഴങ്ങിയതും, ഇപ്പോൾ കേപ് വെർദെയോട് സമനിലയിലായതും ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. സുവാരസ് ഗ്യാലറിയിലിരുന്ന് മത്സരം കാണുന്നത് ടിവിയിൽ ആവർത്തിച്ചു കാണിച്ചത് ആരാധകരെ ഏറെ വൈകാരികമായി ബാധിച്ചു. സുവാരസും കവാനിയും വിരമിച്ചതോടെ ടീമിൽ ഉടലെടുത്ത തലമുറ മാറ്റം ഗോൾവേട്ടയിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.