തോറ്റു പുറത്തായതിന് പിന്നാലെ നാഗൽസ്മാൻ പടിയിറങ്ങി; ജർമൻ പരിശീലകനായി ക്ലോപ്പ് എത്തിയേക്കും

ബർലിൻ: 2026 ലോകകപ്പിലെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ ജർമൻ ദേശീയ ഫുട്ബാൾ ടീം പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ രാജിവെച്ചതായി റിപ്പോർട്ട്. പരാഗ്വേയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് റൗണ്ട് ഓഫ് 32-ൽ തന്നെ ജർമനി പുറത്തായതിന് പിന്നാലെയാണ് തീരുമാനം. ടൂർണമെന്റിലുടനീളം കടുത്ത സമ്മർദ്ദത്തിലായിരുന്ന നാഗൽസ്മാൻ, ജർമൻ ഫുട്ബാൾ അസോസിയേഷൻ (ഡി.എഫ്.ബി) അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സ്ഥാനം ഒഴിഞ്ഞത്. മുൻ ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ് ജർമനിയുടെ പുതിയ പരിശീലകനായി ചുമതലയേൽക്കുമെന്നാണ് സൂചന.

2028 യൂറോകപ്പ് വരെ നാഗൽസ്മാൻ പരിശീലക സ്ഥാനത്ത് തുടരുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ തന്റെ ഭാവിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അദ്ദേഹം അധികൃതർക്ക് വിട്ടിരുന്നു. “ഞാൻ ലഭ്യമാണ്. ഡി.എഫ്.ബി ആവശ്യപ്പെടുകയാണെങ്കിൽ 2028 യൂറോ വരെ തുടരും, അല്ലാത്തപക്ഷം അവർ എന്നോട് പറയണം. ഞാൻ ഒളിച്ചോടുന്ന ആളല്ല”- എന്നായിരുന്നു നാഗൽസ്മാന്റെ വാക്കുകൾ. ജർമനി ഇപ്പോൾ ലോകത്തിലെ ഒന്നാംകിട ടീമുകളിലൊന്നല്ലെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. “നിങ്ങൾ പരാഗ്വേയോട് പരാജയപ്പെട്ട് പുറത്താകുകയാണെങ്കിൽ, തീർച്ചയായും നിങ്ങളൊരു ഒന്നാംകിട ഫുട്ബാൾ ടീമല്ല. ഞാൻ വലിയ നിരാശയിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച ഡി.എഫ്.ബി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജിവെക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അല്ലെങ്കിൽ പുറത്താക്കൽ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഇതോടെയാണ് 38-കാരനായ നാഗൽസ്മാൻ പടിയിറങ്ങാൻ തീരുമാനിച്ചത്. അതേസമയം, ലോകകപ്പിൽ ഫുട്ബോൾ പണ്ഡിറ്റായി പ്രവർത്തിക്കുന്ന യൂർഗൻ ക്ലോപ്പിനോട് നാഗൽസ്മാന്റെ പകരക്കാരനാകുമോ എന്ന് മാധ്യമങ്ങൾ ചോദിച്ചിരുന്നു. “എന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ലിത്, പ്രത്യേകിച്ച് എന്നോടല്ല ചോദിക്കേണ്ടത്,” എന്നായിരുന്നു ക്ലോപ്പിന്റെ മറുപടി.

ലോകകപ്പ് മത്സരങ്ങൾക്കിടെ ഒരു ടെലിവിഷൻ ചാനലിൽ ഫുട്ബാൾ നിരീക്ഷകനായി സംസാരിക്കവെ ജർമനിയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ടീം ലൈനപ്പിനെക്കുറിച്ച് സംസാരിച്ച ക്ലോപ്പ്, “ഭാഗ്യത്തിന് ഇപ്പോഴും ജൂലിയൻ നാഗൽസ്മാൻ തന്നെയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്” എന്ന് തമാശയായി പറഞ്ഞു. ക്ലോപ്പ് ഉപയോഗിച്ച ‘ഇപ്പോഴും’ എന്ന വാക്ക്, നാഗൽസ്മാന്റെ പരിശീലകനായുള്ള കാലാവധി ഉടൻ അവസാനിക്കുമെന്ന സൂചനയാണെന്ന് മാധ്യമങ്ങളും ആരാധകരും വിലയിരുത്തിയതോടെയാണ് സംഭവം വിവാദമായത്. ജർമനിയുടെ അടുത്ത കോച്ചായി ക്ലോപ്പ് വരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പ്രസ്താവന നാഗൽസ്മാനോടുള്ള അനാദരവാണെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ വിമർശിച്ചു. എന്നാൽ, തന്റെ നാക്കുപിഴവിൽ ഖേദം പ്രകടിപ്പിച്ച ക്ലോപ്പ്, നാഗൽസ്മാനോട് പരസ്യമായി ക്ഷമാപണം നടത്തുകയും സംസാരിക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.