ലോകകപ്പ് ടിക്കറ്റ് വിൽപ്പനയിൽ റൊണാൾഡോ എഫക്ട്; പോർച്ചുഗലും അമേരിക്കയും പുറത്തായതോടെ ടിക്കറ്റ് വിപണിയിൽ തിരിച്ചടി

ന്യൂയോർക്ക്: ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പേ വിവാദമായ ഒന്നായിരുന്നു ടിക്കറ്റ് വില. ഫുട്ബാൾ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോളിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ആതിഥേയരായ അമേരിക്കയും പുറത്തായതോടെ ടിക്കറ്റ് വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.

ഈ ആഴ്ചയിലെ ശേഷിക്കുന്ന നോക്കൗട്ട് മത്സരങ്ങളുടെ ടിക്കറ്റ് വിപണിയിലാണ് കാര്യമായ മാറ്റമുണ്ടായത്. ടിക്കറ്റ് സെർച്ച് എഞ്ചിൻ സീറ്റ്പിക്കിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തെ ക്വാർട്ടർ ഫൈനലുകളുടെ ശരാശരി ടിക്കറ്റ് നിരക്ക് മൂന്ന് ദിവസം കൊണ്ട് 50.4 ശതമാനം കുറഞ്ഞു.

മാത്രമല്ല, ടിക്കറ്റ് പുനർവിൽപനയിലും മാറ്റമുണ്ടായി. ലോകകപ്പ് തുടങ്ങിയപ്പോൾ ലിസ്റ്റ് ചെയ്തിരുന്ന 28285ൽ നിന്ന് 49415ലേക്ക് ടിക്കറ്റ് ലഭ്യത ഉയർന്നു. നടക്കാനിരിക്കുന്ന സെമിഫൈനൽ ടിക്കറ്റ് നിരക്കുകൾ കുറഞ്ഞിട്ടുണ്ട്. സ്‌പെയിൻ – ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്‍റെ ടിക്കറ്റ് നിരക്ക് 2950 ഡോളറിൽ നിന്ന് 1200ഡോളറാായി കുറഞ്ഞു.

എന്നാൽ ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർന്നേക്കാം. സെമിയിൽ സ്പെയ്ൻ – ഫ്രാൻസ്, ഇംഗ്ലണ്ട്-അർജന്റീന മത്സരങ്ങളാണ് വരുന്നതെങ്കിൽ റീസെല്ലിങ്ങ് മാർക്കറ്റുകളിൽ ടിക്കറ്റ് നിരക്കിന് മികച്ച ഡിമാന്‍റ് ഉണ്ടാവാൻ സാധ്യതയുണ്ട്.

സ്‌പെയിനിനോട് പോർച്ചുഗൽ 1-0 ന് പരാജയപ്പെട്ടതോടെ റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചു. ഫുട്ബാളിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാൾ മത്സരത്തിൽ നിന്ന് പുറത്തായത് ടിക്കറ്റ് വിൽപനയിലും വ്യതിയാനം ഉണ്ടാക്കിയതായാണ് റിപ്പോർട്ട്. പോർച്ചുഗലിനെ കൂടാതെ സഹആതിദേയരായ അമേരിക്ക ബെൽജിയത്തോട് 4-1 ന് പരാജയപ്പെട്ട് ക്വാർട്ടർ ഫൈനലിനു മുമ്പേ പുറത്തായിരുന്നു. ഇതും ടിക്കറ്റ് വിൽപനയെ സാരമായി ബാധിച്ചിട്ടുണ്ട്.