ഫ്രാൻസിന്റെ കന്നിക്കിരീടത്തിന്റെ ഓർമ

1998-ലെ ലോകകപ്പിന്റെ ആവേശം കൂട്ടുകാർക്കൊപ്പം ദുബൈയിൽ ഇരുന്ന് ആസ്വദിച്ച ആ സുവർണ നിമിഷങ്ങൾ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഫ്രാൻസിലായിരുന്നു ആ ലോകകപ്പ് നടന്നത്. ഫൈനലിൽ ഫ്രാൻസും ബ്രസീലും. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അന്ന് ബ്രസീലിനെ നിലംപരിശാക്കി ഫ്രാൻസ് ആദ്യമായി ലോകകിരീടമുയർത്തി.
ആ ലോകകപ്പിൽ ആവേശകരമായ മത്സരങ്ങളും മൈതാനത്തെ മറക്കാനാവാത്ത മുഹൂർത്തങ്ങളും ഇന്നും ഓർമ്മകളിൽ മായാതെയുണ്ട്. കാലം എത്ര കഴിഞ്ഞാലും, ഫുട്ബാൾ സമ്മാനിച്ച ആ സന്തോഷവും സൗഹൃദത്തിന്റെ ചൂടും മനസ്സിൽ ഇന്നും അതേ തീവ്രതയോടെ ജീവിക്കുന്നു. വീണ്ടും അതേ കാൽപന്തുകളിയുടെ ആവേശവും സന്തോഷവുമാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മസ്കത്തിലെ നേതാജി എഫ്.സി എന്ന ക്ലബ്ബാണ്. വിജയങ്ങളും തോൽവികളും കടന്ന്, സൗഹൃദവും ഐക്യവും കായികസ്പിരിറ്റും സമ്മാനിച്ച ഈ യാത്ര അഭിമാനകരമാണ്.
1998-ലെ ലോകകപ്പ് ആവേശത്തിൽ നിന്ന് ഇന്നത്തെ നേതാജി എഫ്.സിയുടെ നേട്ടങ്ങളിലേക്ക്. ആവേശത്തിൽ പന്തയങ്ങൾ വാശിയോടെ വെച്ചിരുന്ന ആ ലോകകപ്പ് ദിനങ്ങൾ. അത് ആശയും നിരാശയും വിജയവും പരാജയവും ചിരിയും കണ്ണീരും എല്ലാം കൂട്ടുപിണഞ്ഞുകിടക്കുന്ന ഓർമകളാണ്.
ഒരു ഗോൾ നേടുമ്പോൾ ആകാശം കീഴടക്കിയ സന്തോഷവും തോൽവിയുടെ അവസാന വിസിലിൽ ഹൃദയം നിശ്ചലമായതുപോലുള്ള നിരാശയും അനുഭവിക്കുന്നു. കാൽപന്തുകളി ഒരു കളി മാത്രമല്ല; പ്രതീക്ഷയും സ്വപ്നങ്ങളും ഓർമ്മകളും സൗഹൃദങ്ങളും വികാരങ്ങളും ചേർന്ന ജീവിതത്തിന്റെ മറ്റൊരു പേരാണ്.
കാൽപന്തുകളിയെ ഹൃദയത്തിലേറ്റിയ ഓരോരുത്തർക്കും നൽകാനുള്ള എളിയ ഉപദേശം കായിക വിനോദങ്ങളെ ലഹരിയാക്കി മറ്റു ലഹരി ഉപയോഗങ്ങളെ വർജിച്ചു കൊണ്ട് വിജയ കൊടി പാറിക്കാനാവട്ടെ എന്നാണ്. ഒരുമിച്ച് കളിച്ച് , ഒന്നിച്ചു കണ്ട്, ഒരുമയുടെ സൗഹൃദം വളർത്താനാവട്ടെ!
