പൊന്നാനിയിൽ ശക്തമായ കടലാക്രമണം; മൂന്ന് വീടുകൾ തകർന്നു

പൊന്നാനി: കടലാക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നു. പൊന്നാനി നഗരസഭയിൽ ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗത്താണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. പൊന്നാനിയിൽ മുണ്ടപ്പന്റെ മജീദ്, തീകാക്കാന്റെ നബീസ, സൈദാക്കാന്റെ മറിയക്കുട്ടി എന്നിവരുടെ വീടുകളാണ് കടലെടുത്തത്. രണ്ട് കുടുംബങ്ങൾ ബന്ധു വീടുകളിലേക്കും ഒരു കുടുംബം വാടക വീട്ടിലേക്കും താമസം മാറി.
സമീപത്തെ നിരവധി വീടുകൾ തകർച്ചയുടെ വക്കിലാണ്. മിക്ക സമയങ്ങളിലും വീടുകളിലേക്ക് കടൽ വെള്ളം ഇരച്ചു കയറുകയാണ്. ഈ ഭാഗത്ത് മീറ്ററുകളോളം കരഭാഗം കടലെടുത്തു. രാവിലെ മുതൽ വേലിയേറ്റ സമയങ്ങളിൽ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറി. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽഭിത്തി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന് മുകളിലൂടെയും തിരമാലകൾ ഇരച്ച് കയറുകയാണ്. കൂടാതെ പൊന്നാനി മുല്ല റോഡ്, മുറിഞ്ഞഴി, ജീലാനി നഗർ ഭാഗങ്ങളിലും തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചെത്തി. കടലാക്രമണം രൂക്ഷമായി തുടർന്നാൽ വൻ നാശനഷ്ടം നേരിടേണ്ടി വരും. നിലവിൽ തീരത്തെ മിക്ക വീടുകളും കടലാക്രമണ ഭീഷണിയിലാണ്.
