മണൽ വിളിക്കുന്നു, ഓരോ തരിയിലും ആനന്ദം നിറച്ച്… ഇന്ന് മണലിൽ കളിക്കുന്ന ദിനം

ചിരിയും ചിന്തയുമായി കടലോരത്ത് ഒത്തുകൂടിയവർ
പരപ്പനങ്ങാടി: മണ്ണിൽ കളിക്കാൻ ഒരു ദിനമോ എന്ന് കേൾക്കുമ്പോൾ നെറ്റിചുളിക്കാൻ വരട്ടെ. ആഗസ്റ്റ് 11 നമ്മളെ മണ്ണിലേക്ക് കളിക്കാൻ മാടി വിളിക്കുന്ന ദിനം കൂടിയാണ്. ആദ്യം തമാശ തോന്നുമെങ്കിലും പുതിയ തലമുറയെ സോഷ്യൽ മീഡിയയിൽനിന്നും മണ്ണിലേക്കിറക്കാനുള്ള ദൗത്യം ശ്രമകരമായതിനാൽ ഇങ്ങനെയൊരു ദിനത്തിന് പുതിയ കാലത്ത് പ്രസക്തിയേറെയാണ്. മണ്ണും പുരണ്ടും ചളി നിറഞ്ഞും പാടത്തും വരമ്പത്തും കളിച്ചുവളർന്നവരുടെ കാലം മാറി.
ജെൻസി പിള്ളേരാകട്ടെ വാട്സ് ആപ്പും ഫെയ്സ്ബുക്കും ‘തന്ത വൈബി’ന് കൈമാറി ഇൻസ്റ്റഗ്രാമും കടന്ന് സോഷ്യൽ മീഡിയയുടെ പുതിയ മേച്ചിൽ പുറങ്ങൾ തിരയുകയാണ്. ഇപ്പോൾ വല്ലപ്പോഴും രക്ഷിതാക്കൾക്കൊപ്പം ഉല്ലാസ യാത്രക്കിടയിൽ കടലോരത്തുള്ള ഇരുത്തവും നടത്തവുമൊക്കെയാണ് മണൽ തരികളോട് കിന്നരിക്കാൻ വീണുകിട്ടുന്ന അവസരം.
ബീച്ചുകളിലോ, പാർക്കുകളിലോ, വീട്ടുമുറ്റങ്ങളിലെ മണൽപ്പരപ്പുകളിലോ കളിക്കാനും വിശ്രമിക്കാനും ഈ ദിവസം ആളുകളെ ഓർമിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സർഗാത്മകത പ്രകടിപ്പിക്കാൻ പറ്റിയ അവസരമാണിത്. മണൽ കൊട്ടാരങ്ങൾ പണിയുക, ചിത്രങ്ങൾ വരക്കുക തുടങ്ങിയ ലളിതമായ വിനോദങ്ങൾ ഈ ദിനത്തിൽ ലോകമെമ്പാടുമുള്ളവർ ആഘോഷിക്കുന്നു. ഈ ദിവസം ഗ്ലോബൽ കൈനറ്റിക് സാൻഡ് ഡേ ആയി ആചരിക്കുന്നു.
