കോവിഡ് കാലത്ത് മൃതദേഹം പൊതിയാനുള്ള കവർ വാങ്ങിയതിൽ അഴിമതി; തൃശൂർ മെഡിക്കൽ കോളജിനെതിരെ വിജിലന്‍സ് അന്വേഷണം

മുളങ്കുന്നത്തുകാവ്: കോവിഡ് കാലത്ത് മൃതദേഹങ്ങൾ പൊതിയുന്നതിനായി കവർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം. മുൻ എം.എൽ.എ അനിൽ അക്കര നൽകിയ പരാതിയിലാണ് അന്വേഷണം.

മരിച്ചവരുടെ ഭൗതികശരീരം സൂക്ഷിക്കാനും സുരക്ഷിതമായി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും ഉപയോഗിക്കുന്ന കഡാവർ ബാഗ് വാങ്ങിയതിലാണ് അഴിമതി ആരോപണം. ആശുപത്രി വികസന സൊസൈറ്റിയും മെഡിക്കൽ കോളജ് എംപ്ലോയീസ് സഹകരണ സംഘവും ചേർന്നാണ് അഴിമതി നടത്തിയതെന്നാണ് ആരോപണം.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. വ്യാജ ബിൽ നൽകി 31 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം വഴി ലഭിച്ച 8.19 കോടി രൂപയിൽ ഭൂരിഭാഗവും വെട്ടിച്ചു. നേരത്തെ ആശുപത്രി വികസന സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നെങ്കിലും അന്നത്തെ സർക്കാറിന്റെ സ്വാധീനത്തിൽ അന്വേഷണം നടന്നില്ല.

കോവിഡ് കാലത്ത് 1700 കഡാവർ ബാഗിന് നേരിട്ട് ടെൻഡർ നൽകി 1000 എണ്ണം മാത്രമേ വാങ്ങിയുള്ളൂ. ഒന്നിന് 409 രൂപയായിരുന്നു വില. വ്യാജ ബിൽ നൽകിയാണ് സഹകരണ സംഘം 31 ലക്ഷം രൂപ തട്ടിയതെന്ന് പരാതിയിൽ പറയുന്നു.