മുല്ലപ്പെരിയാർ സുരക്ഷിതമോ? സമഗ്ര സുരക്ഷാ പരിശോധന സമിതി സെപ്തംബർ ഒന്നിന് അണക്കെട്ട് സന്ദർശിക്കും

തിരുവനന്തപുരം: സുരക്ഷ പരിശോധന വീണ്ടും നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനൊരുങ്ങി സമഗ്ര സുരക്ഷാ പരിശോധന സമിതി. സെപ്തംബർ ഒന്നിനാണ് സമിതി അണക്കെട്ട് സന്ദർശിക്കുന്നത്. സുപ്രീംകോടതി നിർദേശ പ്രകാരമുള്ള സമ്പൂർണ്ണ സുരക്ഷാ പരിശോധന ഉറപ്പാക്കുകയാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യം. ഇതിനായി സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനക്ക് തമിഴ്നാടിന്‍റെ ഭാഗത്ത് നിന്ന് തടസ്സമുണ്ടാകുകയാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനും കേരളം തയ്യാറെടുക്കുന്നുണ്ട്. സുപ്രീം കോടതിയിൽ കേസ് നടത്തുന്നതിനായി സർക്കാർ പുതിയ അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തു. അതേ സമയം അണക്കെട്ടിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പുതിയ ഡാം എന്ന പരിഹാരമാണ് കേരളം മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. എന്നാൽ ഇതിന് അനുകൂലമായ നിലപാട് സുപ്രീം കോടതിയിൽ നിന്നോ തമിഴ്നാടിന്‍റെ ഭാഗത്ത് നിന്നോ ഇതുവരെ ഉണ്ടായിട്ടില്ല. ഡാം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി പരിശോധന അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
