ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ നെഞ്ചുവേദന: മലപ്പുറം വെളിമുക്ക് സ്വദേശി ജിസാനിൽ നിര്യാതനായി

ജിസാൻ: സൗദി െതക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ദർബിനടുത്ത് അൽ ഹറൈള എന്ന സ്ഥലത്ത് മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി. മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശിയും അൽ ഹറൈളയിലെ ബഖാല ജീവനക്കാരനുമായ കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ) അബ്ദുസ്സലാം (41) ആണ് മരിച്ചത്. പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്.

രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ അൽ ഖഹ്‌മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വിസയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി സ്പോൺസർഷിപ്പ് മാറ്റം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അബ്ദുസ്സലാം. വിവരമറിഞ്ഞ് ഇദ്ദേഹത്തിെൻറ സഹോദരി ഭർത്താവ് ബഷീർ ജിദ്ദയിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്. ദർബ് കെ.എം.സി.സി ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരിയുടെ നേതൃത്വത്തിൽ ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് പ്രതിനിധികൾ മരണാനന്തര നിയമനടപടികൾക്ക് നേതൃത്വം നൽകി വരുന്നു.