108 ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തടയാൻ ‘എസ്മ’ പ്രയോഗിക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് 108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് തടയാൻ ‘എസ്മ’ (അവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കാൻ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നൽകി. 2025-26 വർഷത്തെ ബോണസ് തർക്കത്തെ തുടർന്നാണ് ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സെപ്റ്റംബര്‍ 17 മുതല്‍ സമരം നടത്തുന്നത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ആരോഗ്യ സേവനമായതിനാൽ സമരം ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. സമരം മൂലം സർവീസ് തടസപ്പെടുത്തുകയോ വാഹനം നിരത്തിലിറക്കാതിരിക്കുകയോ ചെയ്താൽ ജീവനക്കാർക്കെതിരെ ‘എസ്മ’ പ്രകാരം കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.

പൊതുജനങ്ങൾക്ക് അത്യാവശ്യമായ സേവനങ്ങൾ നൽകുന്ന ജീവനക്കാർ (കെ.എസ്.ആർ.ടി.സി, ട്രെയിൻ, ആശുപത്രി ജീവനക്കാർ, വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ് ജീവനക്കാർ) കൂട്ടത്തോടെ പണിമുടക്ക് പ്രഖ്യാപിക്കുമ്പോൾ സർക്കാർ ‘എസ്മ’ പ്രയോഗിക്കാറുണ്ട്. ഒരു മേഖലയിൽ സർക്കാർ എസ്മ പ്രഖ്യാപിച്ചാൽ, ആ മേഖലയിലെ ജീവനക്കാർക്ക് നിയമപരമായി പണിമുടക്കാൻ അവകാശമുണ്ടായിരിക്കില്ല. എസ്മ ലംഘിച്ച് ആരെങ്കിലും പണിമുടക്കിൽ പങ്കെടുത്താൽ, വാറണ്ടില്ലാതെ അവരെ അറസ്റ്റ് ചെയ്യാനും ജയിൽശിക്ഷയോ വൻ തുക പിഴയോ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.