റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ജി.എസ്.ടി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിങ് സേവന മേഖലയില്‍ നടത്തിയ പരിശോധനയില്‍ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.

കേരളത്തിലെ റെയില്‍വേയുടെ പരിസരങ്ങളില്‍ വാഹന പാര്‍ക്കിങ് സേവനം നല്‍കിവരുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങളിലും വസതികളിലും അധിക വ്യാപാരസ്ഥലങ്ങളിലും ഉള്‍പ്പെടെ 69 സ്ഥലങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍, നികുതിദായകര്‍ റിട്ടേണുകളില്‍ കാണിച്ചിട്ടുള്ള ടേണ്‍ഓവര്‍ യഥാര്‍ഥ സേവനങ്ങളില്‍ നിന്നുള്ള ടേണ്‍ഓവറിനേക്കാള്‍ ഗണ്യമായി കുറവാണെന്ന് കണ്ടെത്തി. ഒന്നിലധികം ക്യൂ.ആര്‍ കോഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ 42 കോടി രൂപയുടെ ടേണ്‍ഓവര്‍ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്.

13 നികുതിദായകരുടെ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഫ്റ്റ്വെയറില്‍ നിന്നും മറ്റ് നികുതിദായകരുടെ വിവരങ്ങള്‍ ബുക്കുകള്‍, രജിസ്റ്ററുകള്‍, മൊബൈല്‍ ചാറ്റുകള്‍ എന്നിവയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം പുരോഗമിച്ചുവരികയാണ്. കെ.എസ്.ആര്‍.ടി.സി, ആശുപത്രികള്‍, മാളുകള്‍, തീയറ്ററുകള്‍ എന്നിവിടങ്ങളിലെ ആയിരത്തിലധികം വാഹന പാര്‍ക്കിങ്ങിന്റെ വിവരങ്ങള്‍ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇത്തരം നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥലങ്ങളില്‍ പരിശോധനകള്‍ തുടരും. ഈ മേഖലയിലെ നികുതി വെട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് inform.sgst@kerala.gov.in എന്ന ഇ -മെയില്‍ വിലാസത്തില്‍ രഹസ്യമായി വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

നികുതി വെട്ടിപ്പ് നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണര്‍ അറിയിച്ചു.