സർവം കലയഴക്

ഇന്റർസോൺ കലോത്സവത്തിലെ ക്ലേ മോഡലിങ് മത്സരത്തിൽ നിന്ന്-മുസ്തഫ അബൂബക്കർ
കോട്ടക്കൽ: നാട്യവിസ്മയങ്ങൾ പെയ്തിറങ്ങിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിന്റെ രണ്ടാംനാളിൽ മേളനഗരി ഭാവസാന്ദ്രം. കലാരവങ്ങളുടെ വർണക്കാഴ്ചകൾ മേളമുറ്റം കീഴടക്കി. വെള്ളിയാഴ്ച വിവിധ വേദികളിലായി 19 ഇനങ്ങളിലായിരുന്നു മത്സരം. പൂരക്കളിയും പരിചമുട്ടുകളിയും വേദി ഒന്നിനെ ആവേശത്തിലാക്കി. ആസ്വാദക ഹൃദയം കവർന്ന് ക്ഷേത്ര കലകളായ ചാക്യാർകൂത്ത്, കൂടിയാട്ടം തുടങ്ങിയവ അരങ്ങിലെത്തി. രംഗോളിയും പൂക്കളമത്സരവും ചിത്രരചനമത്സരങ്ങളും കാവ്യകേളി, അക്ഷരശ്ലോകവും കലോത്സവത്തിന്റെ മാറ്റുകൂട്ടി. കരവിരുതിൽ വിരിഞ്ഞ കളിമൺ ശിൽപങ്ങൾ കലോത്സവത്തിന് അഴകേകി.
കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ഐക്യ 2.0 യുടെ നേതൃത്വത്തിൽ മൂന്നാം ദിനമായ ശനിയാഴ്ച അഞ്ചു വേദികളിലായി 32 മത്സരങ്ങൾ അരങ്ങേറും.
