'ദൈവത്തിന്‍റെ സ്വത്ത് കക്കുന്നവൻ ഒരുകാലത്തും രക്ഷപെടില്ലെന്ന് വിശ്വസിക്കുന്നു'; ശബരിമല സ്വർണക്കൊള്ളയിൽ എ.എൻ. ഷംസീർ
കണ്ണൂർ: സ്വർണം കട്ടവർ ഒരു കാരണവശാലും ഒരു കാലത്തും രക്ഷപ്പെട്ടരുതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കുറ്റപത്രം കുറ്റമറ്റ രീതിയിൽ കൊടുക്കലാണ് നിയമത്തിന്‍റെ പണിയെന്നും നിയമത്തിന് അതിന്‍റേതായ രീതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓരോ ദിവസവും ശബരിമല സ്വർണക്കൊള്ളയുടെ വാർത്ത വരികയാണ്. ഈ വാർത്ത ബ്രേക്ക് ചെയ്യുന്ന ചാനലാണോ ഇതൊക്കെ കണ്ടുപിടിച്ചത്. ഇതെല്ലാം കണ്ടുപിടിച്ചത് കേരളത്തിലെ പൊലീസാണ്. കുറ്റപത്രം കുറ്റമറ്റ രീതിയിൽ കൊടുക്കലാണ് നിയമത്തിന്‍റെ പണി. നിയമത്തിന് നിയമത്തിന്‍റെ രീതികളുണ്ട്. ശബരിമല ആസ്ഥാനത്ത് നിന്ന് സ്വർണ കളവ് പോയിട്ടുണ്ടെങ്കിൽ ആ സ്വർണം കട്ടവൻ രക്ഷപെടാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. കാരണം ദൈവത്തിന്‍റേതാണ് സ്വത്ത്. ദൈവത്തിന്‍റെ സ്വത്ത് കക്കുന്നവൻ ഒരു കാരണവശാലും ഒരുകാലത്തും രക്ഷപെടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ’ -എ.എൻ. ഷംസീർ പറഞ്ഞു.
ശബരിമലയിലെ സ്വർണം കട്ടവരെ ജയിലിൽ അടക്കണം. അതിന് നേതൃത്വം കൊടുക്കാൻ കേരളത്തിലെ പൊലീസിനും കേരളാസർക്കാറിനും കഴിയുമെന്ന ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ സ്പീക്കർ ആയതുകൊണ്ടുതന്നെ താൻ ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും വാദങ്ങൾ കേൾക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ആളുകളും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചാനലുകാർ പറയുന്നതുപോലെ പിടിച്ചാൽ അപ്പോൾ തന്നെ വെടിവെക്കാൻ പറ്റില്ല. ശബരിമലയിലെ സ്വർണം കട്ടവർ ശിക്ഷിക്കപ്പെടുമെന്ന വിശ്വാസം തനിക്കുണ്ടെന്നും ആ വിശ്വാസമാണ് തന്നെ മുന്നിലേക്ക് നയിക്കുന്നതെന്നും ഷംസീർ കൂട്ടിച്ചേർത്തു.
