ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് ബെന്യമിൻ നെതന്യാഹുവിന്റെ പിന്തുണ

തെൽ അവീവ്: ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിക്കും സംഘത്തിനും പിന്തുണയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഇസ്രായേലിലെ അർജന്റീന അംബാസഡർ റബ്ബി ഷിമോൺ ആക്സൽ വാജ്നിസുമായുള്ള കൂടിക്കാഴ്ചയിലാണ് നെതന്യാഹു പിന്തുണ അറിയിച്ചത്. അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെയ് തന്റെ യഥാര്‍ത്ഥ സുഹൃത്താണെന്നും നെതന്യാഹു പറഞ്ഞു. ജെറുസലേമില്‍ വെച്ചുള്ള കൂടിക്കാഴ്ചയിലായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.

“ഹാവിയർ, നിങ്ങൾ ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്താണ്. നാളത്തെ ഫൈനൽ മത്സരം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ഞങ്ങൾ നിങ്ങൾക്കും അർജന്റീനക്കും ഒപ്പമുണ്ട്. ആശംസകൾ!” – അംബാസഡർ വഴി ഇസ്രായേൽ പ്രധാനമന്ത്രി കൈമാറിയ സന്ദേശത്തിൽ പറഞ്ഞു. പ്രസിഡന്റ് മിലെയുടെ മറുപടി സന്ദേശവും അംബാസഡർ ഇസ്രായേൽ പ്രധാനമന്ത്രിയെ അറിയിച്ചു. “നിങ്ങൾ എന്റെ സുഹൃത്താണ്, എപ്പോഴും ഞങ്ങളെ പിന്തുണക്കുന്നയാളാണ്. എനിക്ക് വേണ്ടി നിങ്ങൾ അർജന്റീനയെ പിന്തുണക്കുന്നു എന്ന് കേട്ടതിൽ ഏറെ സന്തോഷമുണ്ട്,” എന്നായിരുന്നു മിലെയുടെ പ്രതികരണം.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇസ്രായേലും അർജന്റീനയും തമ്മിൽ വളർന്നുവരുന്ന ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ തെളിവാണ് നേതാക്കളുടെ ഈ വാക്കുകൾ. 2023 ഡിസംബറിൽ അധികാരമേറ്റത് മുതൽ ഇസ്രായേലുമായി മിലെയ്ക്ക് അടുത്ത ബന്ധമുണ്ട്.സമാനമായ മൂല്യങ്ങൾ പങ്കിടുന്ന അർജന്റീനയുടെ ‘തന്ത്രപ്രധാന സഖ്യകക്ഷി’ എന്നാണ് മിലൈ ഇസ്രായേലിനെ വിശേഷിപ്പിക്കുന്നത്.

അധികാരമേറ്റ ശേഷം മൂന്ന് തവണ മിലൈ ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഏറ്റവും ഒടുവിൽ 2026 ഏപ്രിലിൽ നടത്തിയ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാനമന്ത്രി നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെർസോഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

മിലെയുടെ സ്വതന്ത്ര വിപണി സാമ്പത്തിക നയങ്ങളെയും ഇസ്രായേലിനോടുള്ള നിലപാടുകളെയും നെതന്യാഹുവും പലതവണ പ്രശംസിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തെ സന്ദർശന വേളയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുള്ള സഹകരണം ഉൾപ്പെടെയുള്ള സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. അന്താരാഷ്ട്ര വേദികളിൽ ഇസ്രായേലിന്റെ സൈനിക നടപടികളെ ശക്തമായി പിന്തുണക്കുന്ന നിലപാടാണ് അർജന്റീന സ്വീകരിക്കുന്നത്.