വിളിച്ചു വരുത്തി സദ്യയില്ലാന്ന്! ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈന്‍ ബുക്കിങ് തട്ടിപ്പ്

പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈന്‍ തട്ടിപ്പ് നടന്നതായി പരാതി. 3000 മുതൽ 5000 രൂപ വരെ മുടക്കി ബുക്ക് ചെയ്ത് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ പള്ളിയോട സേവാസംഘവും നടപടി ആവശ‍്യപ്പെട്ടിട്ടുണ്ട്. ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഓൺലൈന്‍ മുഖേന ദേവസ്വം ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് സദ്യയുടെ പേരിൽ പണം ഈടാക്കുകായിരുന്നു. എന്നാൽ എന്നത്തേക്കാണ് ബുക്കിങ് ചെയ്തിട്ടുള്ളതെന്നോ എപ്പോഴാണ് എത്തേണ്ടതെന്നോ ചേദിച്ചപ്പോൾ തട്ടിപ്പുകാർ ദിവസങ്ങൾ മാറ്റി മാറ്റി പറഞ്ഞ് കബളിപ്പിക്കുകായിരുന്നു. പിന്നാലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ചതിയിലായ വിവരം പുറത്ത് വന്നത്. നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിലും ആചാരാനുഷ്ഠാനങ്ങളിലും സവിശേഷ സ്ഥാനമുള്ള ചടങ്ങാണ് പത്തനംതിട്ട ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ. ചിങ്ങമാസത്തിലെ തിരുവോണത്തോടനുബന്ധിച്ചും ക്ഷേത്രത്തിലെ ഉത്സവകാലത്തും നടക്കുന്ന വള്ളസദ്യയിൽ പള്ളിയോടങ്ങളുമായി ബന്ധപ്പെട്ട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുക്കും.
വള്ളസദ്യയ്ക്കായി വിവിധ ദിവസങ്ങളിൽ മുൻകൂട്ടി ബുക്കിങ് നടത്താറുണ്ട്. വഴിപാടായി നടത്തുന്ന സദ്യയുടെ ചെലവ്, പങ്കെടുക്കുന്നവരുടെ എണ്ണം, നിശ്ചിത ദിവസം എന്നിവ അനുസരിച്ച് ക്രമീകരണങ്ങൾ വ്യത്യാസപ്പെടാം. ക്ഷേത്ര ദേവസ്വവും ബന്ധപ്പെട്ട സംഘടനകളും ഔദ്യോഗികമായി അറിയിക്കുന്ന വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി ബുക്കിങ് നടത്തേണ്ടതിന്റെ പ്രാധാന്യവും ഇതോടെ വ്യക്തമാകുന്നു.
