ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണം: പ്രതി അനൂപിനെതിരെ കൊലക്കുറ്റമില്ല
കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ അതിജീവിത കൊല്ലപ്പെട്ട കേസിൽ പ്രതി അനൂപിനെതിരെ കൊലക്കുറ്റം ഇല്ല. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തും. പ്രതിക്ക് യുവതിയെ കൊല്ലണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കളമശ്ശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് പിന്നാലെയാണ് യുവതി നേരിട്ട അതിക്രൂരമായ മർദനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. മർദനത്തിൽ ശരീരമാസകലം മുറിപ്പാടുകൾ ഉണ്ട്. യുവതിക്കുനേരെ ലൈംഗിക അതിക്രമത്തിനും ശ്രമമുണ്ടായി. കഴുത്തിൽ ഷോൾ കുരുക്കിയത് മരണത്തിലേക്ക് നയിച്ചു എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
പ്രതിക്ക് യുവതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല. ക്രൂര മർദ്ദനത്തിനിടെ മനോവിഷമത്തിൽ യുവതി ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ പ്രതി താഴേക്കിറക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കൊലക്കുറ്റം നിലനിൽക്കില്ലെന്നും കുറ്റകരമായ നരഹത്യ ചുമത്തുമെന്നുമാണ് ചോറ്റാനിക്കര പൊലീസിന്റെ പ്രതികരണം. നേരത്തെ പ്രതിക്കെതിരെ വധശ്രമം, പീഡനം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. അതിനിടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. തുടർന്ന് തൃപ്പൂണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.