എൻസോ ഫെർണാണ്ടസ് സിറ്റിയിൽ; പ്രീമിയർ ലീഗിലെ റെക്കോഡ് കൈമാറ്റം; പണം വാരിയെറിഞ്ഞ് മുൻ ചാമ്പ്യന്മാർ

ലണ്ടൻ: ചെൽസിയുടെ അർജന്‍റൈൻ താരം എൻസോ ഫെർണാണ്ടസിനെ റെക്കോഡ് തുകക്ക് തങ്ങളുടെ കൂടാരത്തിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. 125 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിനാണ് (ഏകദേശം 1600 കോടി) താരകൈമാറ്റം.

വിപണിയിൽ പണം വാരിയെറിഞ്ഞ സിറ്റിയുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ മൊത്തം ചെലവ് 458 ദശലക്ഷം പൗണ്ട് കടന്നു. ഇത് പ്രീമിയർ ലീഗിലെ റെക്കോഡാണ്. കഴിഞ്ഞ വേനൽക്കാലത്ത് ലിവർപൂൾ ചെലവഴിച്ച 415 ദശലക്ഷം പൗണ്ട് എന്ന റെക്കോഡാണ് മറികടന്നത്. കൂടാതെ, കളിക്കാരെ വിറ്റഴിച്ചതിലൂടെ സിറ്റിയുടെ പഴ്സിൽ ഏകദേശം 300 ദശലക്ഷം പൗണ്ട് എത്തുകയും ചെയ്തു. 2023ൽ ബെൻഫിക്കയിൽനിന്നാണ് ഫെർണാണ്ടസ് ചെൽസിയിലെത്തുന്നത്. അന്നത്തെ ബ്രിട്ടീഷ് റെക്കോഡ് തുകയായ 107 ദശലക്ഷം പൗണ്ടിനായിരുന്നു കൂടുമാറ്റം. കഴിഞ്ഞ വേനൽക്കാലത്ത് ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിനത്തിൽ അലക്സാണ്ടർ ഇസാക്കിനായി ലിവർപൂൾ നൽകിയ 125 ദശലക്ഷം പൗണ്ടിന് തുല്യമാണ് ഫെർണാണ്ടസിന്റെ ഇപ്പോഴത്തെ മാറ്റവും.

നേരത്തെ, റയൽ മഡ്രിഡിൽ ചേരാൻ താൽപര്യപ്പെട്ടിരുന്ന ഫെർണാണ്ടസ്, റിയൽ സോസിഡാഡിനെതിരെയുള്ള സൗഹൃദ മത്സരത്തിലും ഫുൾഹാമിനെതിരെയുള്ള പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിലും പകരക്കാരനായി കളത്തിലിറങ്ങിയപ്പോൾ ചെൽസി ആരാധകൾ കൂവി വിളിച്ചാണ് വരവേറ്റത്. ഞായറാഴ്ച ബ്രൈട്ടനെതിരെയുള്ള പ്രീമിയർ ലീഗ് മത്സരത്തിലും ലൂട്ടൺ ടൗണിനെതിരായ കാരബാവോ കപ്പ് മത്സരത്തിലും താരം കളിച്ചിരുന്നില്ല. തന്നെ സ്ക്വാഡിൽ ഉൾപ്പെടുത്തരുതെന്ന് താരം തന്നെ ആവശ്യപ്പെട്ടതായി അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ചെൽസിയുടെ പരിശീലകനായിരുന്ന കാലത്ത് എൻസോ മരസ്കെക്കൊപ്പം അർജന്‍റീന താരം കളിച്ചിട്ടുണ്ട്. ചെൽസി എപ്പോഴും തന്റെ ഹൃദയത്തിലുണ്ടാകും എന്ന് പറഞ്ഞ എൻസോ, ക്ലബ് വിടാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച തുറന്ന കത്തിൽ വ്യക്തമാക്കി. ഈ ദിവസങ്ങൾ എനിക്ക് എളുപ്പമുള്ളതായിരുന്നില്ല. ഇത് എഴുതുന്നതും എളുപ്പമല്ല. സത്യത്തിൽ നല്ലൊരു അവസ്ഥയിലായിരുന്നില്ല. ഇവിടെ എത്തിയ നിമിഷം മുതൽ, ക്ലബിന്‍റെ വിജയങ്ങളിലും ട്രോഫികൾ നേടിക്കൊടുക്കുന്നതിലും ആത്മാർഥമായി ശ്രമിച്ചു. നല്ല കാലഘട്ടത്തിലൂടെയും പ്രയാസകരമായ സമയങ്ങളിലൂടെയും ക്ലബിനൊപ്പം കടന്നുപോയെന്നും കുറിപ്പിൽ പറയുന്നു.

രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് സിറ്റി തങ്ങളുടെ ട്രാൻസ്ഫർ റെക്കോഡ് തിരുത്തുന്നത്. ജൂലൈയിൽ നോട്ടിങ്ഹാം ഫോറസ്റ്റിൽനിന്ന് 116 ദശലക്ഷം പൗണ്ടിനാണ് എലിയറ്റ് ആൻഡേഴ്സനെ ക്ലബിലെത്തിച്ചത്. ഈ വേനൽക്കാലത്ത് കുറഞ്ഞത് 100 ദശലക്ഷം പൗണ്ട് തുകക്ക് മുകളിൽ പ്രീമിയർ ലീഗ് ക്ലബിലേക്ക് മാറുന്ന നാലാമത്തെ താരമാണ് എൻസോ. മോർഗൻ റോജേഴ്സ് (117 ദശലക്ഷം പൗണ്ട് – ചെൽസി), ബ്രാഡ്‌ലി ബാർകോള (123 ദശലക്ഷം പൗണ്ട് – ലിവർപൂൾ), എലിയറ്റ് ആൻഡേഴ്സൺ എന്നിവരാണ് മറ്റു താരങ്ങൾ.