കളമശ്ശേരി സ്‌ഫോടനം തീവ്രവാദമെന്ന് എഫ്‌ഐആർ; മാർട്ടിനെതിരെ യുഎപിഎ ചുമത്തി
കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്‌ഫോടനം തീവ്രവാദമെന്ന് എഫ്‌ഐആർ. പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി. നടന്നത് രണ്ട് സ്‌ഫോടനമെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ 9.45ന് ആണ് ആദ്യ സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. പത്ത് സെക്കൻഡിന് ശേഷം രണ്ടാമതും സ്‌ഫോടനമുണ്ടായി. യുഎപിഎക്ക് പുറമെ മാർട്ടിനെതിരെ കൊലപാതകം. കരുതിക്കൂട്ടിയുള്ള വധശ്രമം, സ്‌ഫോടന വസ്തു നിരോധന നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ ഫോണും രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്ക് മറ്റാരുടെയെങ്കിലും പിന്തുണ കിട്ടിയിട്ടുണ്ടോ എന്നുള്ളതാണ് ഇനി പൊലീസിന് കണ്ടെത്താനുള്ളത്. ഐഇഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനമായതിനാൽ തന്നെ ഇത്തരമൊരു പരിശോധനക്ക് കാര്യമായ പ്രസക്തിയുണ്ട്. പ്രതിയെ നിലവിൽ കളമശ്ശേരി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
അഞ്ചര വർഷമായി തമ്മനത്താണ് മാർട്ടിന്റെ താമസം. ഇടയ്ക്ക് ജോലിക്കായി വിദേശത്ത് പോയിരുന്നെങ്കിലും ഒന്നരവർഷം മുമ്പ് തിരിച്ചെത്തി. തമ്മനത്തെ ഈ വീട്ടിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. മാർട്ടിന്റെ ഭാര്യയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബോംബ് നിർമിച്ചത് ഈ വീട്ടിലാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
സ്‌ഫോടനം നടത്തുന്നതിന് വേണ്ടി ബോംബുണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്നാണെന്നാണ് മാർട്ടിന്റെ മൊഴി. സ്‌ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രതി തന്നെ പൊലീസിന് നൽകിയിട്ടുണ്ട്. ഈ ദൃശ്യങ്ങളും സ്‌ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ചാണ് പൊലീസ് പ്രതി മാർട്ടിൻ ആണെന്ന് സ്ഥിരീകരിച്ചത്.