കോണ്‍ഗ്രസ് നേതാവും മുന്‍ എം.എൽ.എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു

ഇടുക്കി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇടുക്കി മുന്‍ എം.എൽ.എയുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു.

ഇടുക്കിയിലെ ആദ്യ ഡി.സി.സി (ജില്ല കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്റുമായിരുന്നു. ജില്ലയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ അടുത്ത അനുയായി ആയാണ് അറിയപ്പെട്ടിരുന്നത്.

വളരെക്കാലം എ.ഐ.സി.സി അംഗവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായിരുന്നു. ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്തായ ജോസ് കുറ്റിയാനി, 2022 ലാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. 2009ല്‍ എന്‍.സി.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. പിന്നീട് ഏറെക്കാലം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട് മുട്ടം സിബിഗിരി പള്ളിയിൽ.