സ്വർണ പണയ തട്ടിപ്പ്: മുൻ ബാങ്ക് മാനേജർ പിടിയിൽ

താനൂർ: കാത്തലിക് സിറിയൻ ബാങ്കിന്റെ താനൂർ ശാഖയിൽ പണയം വെച്ച സ്വര്‍ണം ഉടമയറിയാതെ കൂടിയ തുകക്ക് പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ബാങ്ക് മാനേജരായിരുന്ന അർജുൻ അറസ്റ്റിൽ. ബാങ്ക് താനൂർ ശാഖ മാനേജരായിരുന്ന അർജുന്റെ ആസൂത്രണത്തിലാണ് തട്ടിപ്പ് നടന്നത്. തിരൂർ ചെമ്പ്ര സ്വദേശി മുഹമ്മദ് യാസിർ നൽകിയ പരാതിയിലാണ് വൻ തുകയുടെ പണയത്തട്ടിപ്പ് വിവരം പുറംലോകം അറിഞ്ഞത്. കേസിൽ അർജുനൊപ്പം സുഹൃത്ത് താനൂർ സ്വദേശി പിലാക്കളത്തിൽ ഷുഹൈബിനെയും പ്രതിയാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സമാനമായ രീതിയിൽ കൂടുതൽ പേരുടെ സ്വർണം വെച്ച് ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. നേരത്തെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജർ സ്ഥാനത്തുനിന്ന് അർജുനെ നീക്കിയിരുന്നു.

2023 മേയിൽ ബിസിനസ് ആവശ്യത്തിനായാണ് തിരൂർ സ്വദേശിയായ മുഹമ്മദ് യാസിർ കാത്തലിക് സിറിയൻ ബാങ്കിൽ നൂറ് പവനോളം സ്വര്‍ണം പണയം വെച്ച് വായ്പയെടുത്തത്. ആദ്യം 14 ലക്ഷം രൂപയും പിന്നീട് വിവിധ ഘട്ടങ്ങളിലായി 17 ലക്ഷം രൂപയും വായ്പയെടുത്തു. രണ്ട് വർഷത്തിന് ശേഷം തുക തിരിച്ചടക്കാൻ എത്തിയപ്പോഴാണ് കുറച്ച് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. എന്നാൽ, സ്വര്‍ണം കാണാനില്ലെന്നും ഉടൻ തന്നെ അന്വേഷിച്ച് കണ്ടെത്തുമെന്നുമായിരുന്നു മാനേജർ അർജുൻ അറിയിച്ചത്. എന്നാൽ, 2024 ജൂലൈയിൽ യാസിർ അറിയാതെ പിലാക്കളത്തിൽ ഷുഹൈബ് എന്നയാളുടെ ഭാര്യയുടെയും മകളുടെയും പേരിൽ ഇതേ സ്വർണം കൂടിയ തുകക്ക് പണയം വെച്ച് വായ്പ എടുത്തതായി കണ്ടെത്തി. ഇത് ബാങ്ക് മാനേജരുടെയും ജീവനക്കാരുടെയും അറിവോടെയാണെന്നാണ് വിവരം.

യാസിറിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അർജുനെ ബാലുശ്ശേരിയിൽ നിന്നാണ് ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തത്. നിലവിൽ തിരൂർ സബ് ജയിലിലാണ് ഇയാളുള്ളത്. ഷുഹൈബ് ഉൾപ്പെടെയുള്ള മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ആക്ഷേപമുണ്ട്.