'ഹമാരാ സച്ചിൻ' @ 53: ക്രിക്കറ്റിനെ ഇന്ത്യയുടെ വികാരമാക്കി മാറ്റിയ ഇതിഹാസം; ബാറ്റിങ് വിസ്മയത്തിന് ഇന്ന് ജന്മദിനം

ന്യൂഡൽഹി: വെറുമൊരു കായികതാരമല്ല സച്ചിൻ രമേഷ് ടെണ്ടുൽക്കർ; കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ക്രിക്കറ്റ് എന്ന വിനോദത്തെ അതിനപ്പുറമുള്ളൊരു വികാരമാക്കി മാറ്റിയ ഇതിഹാസമാണയാൾ. ഇന്ന് തന്റെ 53-ാം ജന്മദിനം ആഘോഷിക്കുന്ന സച്ചിൻ, ഒരു തലമുറയുടെ മുഴുവൻ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ പോരാളി കൂടിയാണ്. തെണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും വളർന്നുവന്ന ഓരോ ഇന്ത്യക്കാരനും ക്രിക്കറ്റ് എന്നാൽ സച്ചിനും, സച്ചിൻ എന്നാൽ ക്രിക്കറ്റുമായിരുന്നു.

1989-ൽ പാകിസ്താനെതിരായ പരമ്പരയിൽ 16-ാം വയസ്സിൽ ക്രീസിലെത്തിയ ആ പയ്യൻ ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന ബൗളർമാരെ നേരിടുന്നത് ഒരു അത്ഭുതമായാണ് ലോകം കണ്ടത്. വസീം അക്രമും വഖാർ യൂനിസും പോലും സഹതാപത്തോടെ നോക്കിയ ആ ബാലൻ വൈകാതെ തന്റെ ബാറ്റിങ് കരുത്തുകൊണ്ട് അവരെ അമ്പരപ്പിച്ചു. ഇന്ത്യക്ക് സുനിൽ ഗാവസ്‌കറെയും കപിൽ ദേവിനെയും പോലെ മുൻഗാമികൾ ഉണ്ടായിരുന്നെങ്കിലും തങ്ങൾക്കും ലോകത്തിലെ ഏറ്റവും മികച്ചവരാകാൻ കഴിയുമെന്ന് ഇന്ത്യക്കാരെ വിശ്വസിപ്പിച്ചത് സച്ചിനാണ്.

ഷെയ്ൻ വോൺ, മഗ്രാത്ത്, ഡൊണാൾഡ് തുടങ്ങി ക്രിക്കറ്റ് ലോകം കണ്ട സകല ബൗളർമാരെയും തന്റെ മാന്ത്രിക ഷോട്ടുകൾ കൊണ്ട് അദ്ദേഹം മെരുക്കി. ബാറ്റിങ്ങിൽ മാത്രമല്ല, ബൗളിങ്ങിലും മീഡിയം പേസായും ഓഫ് സ്പിന്നായും ലെഗ് സ്പിന്നായും അദ്ദേഹം ടീമിന് തുണയായി. 2003 ലോകകപ്പ് ഫൈനലിൽ സച്ചിൻ പുറത്തായപ്പോൾ രാജ്യം ഒന്നടങ്കം നിശബ്ദമായതും, ഒടുവിൽ 2011-ൽ വാംഖഡെയിൽ ആ സ്വർണ്ണക്കിരീടം ഉയർത്തി കണ്ണീരണഞ്ഞതും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ വികാരാധീനമായ ഏടുകളാണ്.

സച്ചിൻ ക്രീസിലുള്ളപ്പോൾ തെരുവുകൾ വിജനമാകുകയും ഓഫീസുകൾ നിശ്ചലമാകുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വ്യക്തിഗത റെക്കോർഡുകൾക്ക് അപ്പുറം, ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സച്ചിൻ കാത്തുസൂക്ഷിച്ച വിനയമാണ് അദ്ദേഹത്തെ കായിക ലോകത്തിന്റെ യഥാർത്ഥ അംബാസഡറാക്കുന്നത്. വിരാട് കോലിയോ ജോ റൂട്ടോ അദ്ദേഹത്തിന്റെ റെക്കോർഡുകൾ മറികടന്നേക്കാം, എന്നാൽ സച്ചിൻ ഉണ്ടാക്കിയ ആ വൈകാരിക സ്വാധീനം മറ്റാർക്കും അവകാശപ്പെടാനാവില്ല. ഇന്ത്യക്ക് പല മികച്ച ബാറ്റർമാരും ഉണ്ടാകാം, പക്ഷേ മറ്റൊരു ‘സച്ചിൻ’ ഇനി ഉണ്ടാകില്ല. അദ്ദേഹം എന്നും നമ്മുടെ സച്ചിനായി തുടരും.