മധ്യപ്രദേശിൽ സാന്താക്ലോസ് വേഷം ധരിച്ച സൊമാറ്റോ തൊഴിലാളിയുടെ വേഷമഴിപ്പിച്ച് ഹിന്ദുത്വവാദികൾ

Zomato

മധ്യപ്രദേശ്: ക്രിസ്മസ് ദിനത്തിൽ സാന്താക്ലോസിന്റെ വേഷവുമായി ഡെലിവറി നടത്തിയ സൊമാറ്റോ ജീവനക്കാരനെ വേഷമഴിപ്പിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഇന്തോറിലാണ് സംഭവം. ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ചാണ് യുവാവിനെ തടഞ്ഞുനിർത്തി വേഷമഴിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമമാധ്യമങ്ങളിൽ സംഘടന പ്രചരിപ്പിക്കുകയും ചെയ്തു.Zomato

യുവാവിനോട് എപ്പോഴെങ്കിലും രാമന്റെ വേഷം ധരിച്ച് ആളുകളുടെ വീട്ടിലേക്ക് പോകാറുണ്ടോ എന്നും സംഘം ചോദിക്കുന്നുണ്ട്. എന്നാൽ ഈ വേഷം തന്നോട് കമ്പനി ധരിക്കാൻ ആവശ്യപ്പെട്ടതാണെന്നായിരുന്നു യുവാവിന്റെ മറുപടി.

സംഭവത്തെ ന്യായീകരിച്ച് ഹിന്ദു ജാഗരൺ മഞ്ചിൻ്റെ സുമിത് ഹർദിയ രംഗത്തുവന്നിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശത്ത് എന്തിനാണ് സാന്തക്ലോസിന്റെ വേഷം ധരിച്ചതെന്നും, കമ്പനികൾ എന്തിനാണ് തൊഴിലാളികളെ ഇത്തരം വേഷം ധരിപ്പിക്കുന്നതെന്നും ഹർദിയ ചോദ്യമുന്നയിച്ചു. ഹനുമാൻ ജയന്തിക്കും രാമനവമിക്കും ദീപാവലിക്കും എന്തുകൊണ്ട് തൊഴിലാളികൾ കാവി വസ്ത്രം ധരിക്കുന്നില്ല എന്നു ഹർദിയ പറഞ്ഞു.

മതപരിവർത്തനത്തിൻ്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ഇത്തരം പരിപാടികൾ നടത്തുന്നതെന്നും ഹർദിയ പറഞ്ഞു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഘടനയുടെ നടപടി മതനിരപേക്ഷതയ്ക്ക് എതിരാണെന്ന് പറഞ്ഞ് രൂക്ഷ വിമർശനമുയരുന്നുണ്ട്.

രണ്ടു ദിവസങ്ങൾക്ക് മുൻപ് മധ്യപ്രദേശിൽ മാളിന് മുന്നിൽ സ്ഥാപിച്ച ക്രിസ്മസ് ട്രീ ഒഴിവാക്കണമെന്ന് പറഞ്ഞ് ഹിന്ദുത്വസംഘടന രംഗത്തുവന്നത് വാർത്തയായിരുന്നു. മാളുകളോട് ക്രിസ്മസ് ആഘോഷം നടത്തുന്നത് വിലക്കിയും പല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *