വലിയ തോൽവി! ഇംഗ്ലണ്ടിനോട് നാണംകെട്ട് ഇന്ത്യ, അഞ്ചാം ട്വന്‍റി20യിൽ 56 റൺസിന് തോറ്റു

സതാംപ്റ്റൺ (ഇംഗ്ലണ്ട്): ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയിൽ ഇന്ത്യക്ക് സമ്പൂർണ തോൽവി. അഞ്ചാം മത്സരത്തിൽ 56 റൺസിന് തോറ്റതോടെ പരമ്പരയിൽ ഒരു ജയം പോലുമില്ലാതെയാണ് ഇന്ത്യ മടങ്ങുന്നത്, 4-0.

ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷാൻ (35 പന്തിൽ 56), തിലക് വർമ (25 പന്തിൽ 53) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. സഞ്ജു സാംസൺ (14 പന്തിൽ 27), നായകൻ ശ്രേയസ് അയ്യർ (16 പന്തിൽ 28) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

അഭിഷേക് ശർമ (അഞ്ചു പന്തിൽ മൂന്ന്), ശിവം ദുബെ (10 പന്തിൽ 14), സൂര്യാൻഷ് ഷെഡ്ഗെ (ആറു പന്തിൽ ഏഴ്), അക്സർ പട്ടേൽ (നാലു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അഞ്ചു പന്തിൽ നാലു റൺസുമായി അർഷ്ദീപ് സിങ്ങും ഒരു റണ്ണുമായി പ്രസിദ്ധ് കൃഷ്ണയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി സാം കറൺ നാലു ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ആദിൽ റാഷിദ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ, ആതിഥേയർ ഓപണർ ജോസ് ബട്ട്ലറുടെയും (64 പന്തിൽ 131) ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ‍യും (45 പന്തിൽ 95 നോട്ടൗട്ട്) വെടിക്കെട്ടുകളുടെ മികവിലാണ് വമ്പൻ സ്കോറിലെത്തിയത്. 12 ഫോറും എട്ട് സിക്സുമടങ്ങിയതായിരുന്നു ബട്ട്ലറുടെ സെഞ്ച്വറി പ്രകടനം. ഇന്ത്യക്കെതിരായ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ടീം സ്കോറുമാണ് കളിയിൽ പിറന്നത്. ബ്രൂക് നാല് ഫോറും എട്ട് സിക്സും പറത്തി. ഓപണർ ഫിൽ സാൾട്ടിനെ (6) രണ്ടാം ഓവറിൽത്തന്നെ പ്രസിദ്ധ കൃഷ്ണ മടക്കിയെങ്കിലും ബട്ട്ലർ-ബ്രൂക് സഖ്യം ലോക റെക്കോഡ് കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇരുവരും ചേർന്ന് നേടിയ 233 റൺസ്.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് പകരമാണ് സഞ്ജു സാംസൺ പ്ലേയിങ് ഇലവനിലെത്തിയത്.