തോൽവിയറിയാതെ പഞ്ചാബ്, ഏഴ് വിക്കറ്റ് ജയം, ഒന്നാമത്; ഡി കോക്കിന്‍റെ സെഞ്ച്വറി പാഴായി

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ സെഞ്ച്വറിയുമായി ക്വിന്റൺ ഡി കോക്ക് തകർത്താടിയിട്ടും ജയിക്കാനാകാതെ മുംബൈ ഇന്ത്യൻസ്. അർധ സെഞ്ച്വറി നേടിയ നായകൻ ശ്രേയസ്സ് അയ്യരുടെയും (35 പന്തിൽ 66) ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങിന്‍റെയും മികവിൽ മുംബൈയെ അവരുടെ തട്ടകത്തിൽ ഏഴു വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് വീഴ്ത്തിയത്.
സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ പോയന്‍റ് പട്ടികയിൽ പഞ്ചാബ് ഒന്നാമതെത്തി. സീസണിൽ മുംബൈയുടെ നാലാം തോൽവിയാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ ആറ് വിക്കറ്റിന് 195 റൺസെടുത്തു. ഓപണർ ക്വിന്‍റൺ ഡി കോക്ക് എട്ട് ഫോറും ഏഴ് സിക്സുമടക്കം 60 പന്തിൽ 112 റൺസുമായി പുറത്താവാതെ നിന്നു. നമൻ ധിർ 31 പന്തിൽ 50 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ പ്രിയാൻശ് ആര്യയെയും (ഒമ്പത് പന്തിൽ 15), കൂപ്പർ കാനലി (12 പന്തിൽ 17) എന്നിവരെ വേഗം നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച പ്രഭ്സിമ്രാൻ-ശ്രേയസ്സ് സഖ്യം പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ശ്രേയസ്സിന്‍റെ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അർധ സെഞ്ച്വറി നേടുന്നത്. 16ാം ഓവറിൽ ശ്രേയസ് പുറത്താകുമ്പോൾ പഞ്ചാബ് വിജയത്തിന് 12 റൺസ് മാത്രം അകലെയായിരുന്നു. മുംബൈക്കായി അല്ലാ ഗസാൻഫർ രണ്ടും ഷാർദുൽ താക്കൂർ ഒന്നും വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ അഞ്ചാം മത്സരത്തിലും ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നേടാനായില്ല.
നേരത്തെ പരിക്കേറ്റ വെറ്ററൻ ഓപണർ രോഹിത് ശർമയില്ലാതെയാണ് മുംബൈ ഇറങ്ങിയത്. മൂന്നാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ കനത്ത ആഘാതം. ഓപണർ റയാൻ റിക്കിൾട്ടനെയും (എട്ട് പന്തിൽ രണ്ട്) തുടർന്നെത്തിയ സൂര്യകുമാർ യാദവിനെയും (0) അർഷ്ദീപ് സിങ് പുറത്താക്കി.
യഥാക്രമം ശശാങ്ക് സിങ്ങും യുസ്വേന്ദ്ര ചഹലും ക്യാച്ചെടുത്തു. ഇതോടെ രണ്ട് വിക്കറ്റിന് 12ലേക്ക് പതറി. ഡി കോക്ക്-നമൻ കൂട്ടുകെട്ട് സംഗമിച്ചതോടെ സ്കോർ ഉയർന്നു.
