2026 ലോകകപ്പ്: കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ഓർമകൾ കുപ്പായത്തിലേന്തി ഇറാൻ ടീമെത്തി

തിജുവാന (മെക്സികോ): ലോകകപ്പിനായി ഇറാന്റെ ഫുട്ബാൾ ടീം മെക്സിക്കൻ അതിർത്തി നഗരമായ തിജുവാനയിൽ എത്തി. യു.എസുമായുള്ള നിലവിലെ രാഷ്ട്രീയ തർക്കങ്ങളും വിസ സംബന്ധിച്ച സങ്കീർണതകൾക്കും ഇടയിലാണ് ടീമിന്റെ പ്രവേശനം. ഫെബ്രുവരി 28ന് മിനാബ് നഗരത്തിലെ പ്രൈമറി സ്കൂളിന് നേരെ നടന്ന യു.എസ്-ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 168 പേരോടുള്ള ആദരസൂചകമായി ബാഡ്ജ് ധരിച്ചാണ് താരങ്ങൾ വിമാനമിറങ്ങിയത്. 168 എന്ന് രേഖപ്പെടുത്തിയ ലേപൽ പിൻ എല്ലാവരുടെയും കോട്ടിൽ പതിപ്പിച്ചിരുന്നു. മുമ്പ് നടന്ന ഒരു മത്സരത്തിൽ സ്കൂൾ ബാഗുകൾ കൈയിലേന്തി പ്രതിഷേധിച്ചതിന്റെ തുടർച്ചയാണിത്.
തുർക്കിയയിൽ മൂന്നാഴ്ചത്തെ പരിശീലന ക്യാമ്പ് പൂർത്തിയാക്കിയ ശേഷം ഇറാൻ സംഘം മെക്സികോയിൽ വിമാനമിറങ്ങി. ഇറാനിയൻ പതാകകളുമായി എത്തിയ ആരാധകർ ടീമിനെ സ്വീകരിച്ചു. കനത്ത സുരക്ഷയിലാണ് കളിക്കാരെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. ഇറാൻ ലോകകപ്പ് ബേസ് ക്യാമ്പ് നേരത്തെ നിശ്ചയിച്ചിരുന്ന യു.എസിലെ അരിസോണയിൽ നിന്നും മെക്സികോയിലേക്ക് മാറ്റുകയായിരുന്നു.
