ശബരിമലയിലെ പടിപൂജ ബുക്കിങ്ങിൽ ക്രമക്കേട്; ഫയലുകൾ പിടിച്ചെടുത്ത് ഹാജരാക്കണമെന്ന് ഹൈകോടതി
കൊച്ചി: ശബരിമലയിലെ പടിപൂജ ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്ത് ഹാജരാക്കാൻ ഹൈകോടതി ഉത്തരവ്. ശബരിമലയിൽ ഏറെ പ്രധാനപ്പെട്ട പടി പൂജ ബുക്കിങ്ങിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നെന്ന വിജിലൻസ് കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ചിന്റെ നിർദേശം.
കുംഭമാസ പൂജ കാലയളവിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് സ്പെഷൽ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചില വ്യക്തികൾ വ്യാജ വിലാസം നൽകി ബുക്കിങ് സ്വന്തമാക്കിയ ശേഷം മറിച്ചു വിൽക്കുന്നതായി ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
2045 വരെയുള്ള പടിപൂജ ബുക്കിങ് രജിസ്റ്ററുകളും മറ്റ് രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർക്ക് (പൊലീസ് സൂപ്രണ്ട്) കോടതി നിർദേശം നൽകിയത്. തുടർന്ന് വിഷയം വീണ്ടും മാർച്ച് നാലിന് പരിഗണിക്കാനായി മാറ്റി.
