'നീ ഇതുവരെ ചത്തില്ലേ…; ക്ലാസിൽ കുഴഞ്ഞുവീണ വിദ്യാർഥിയെ അധ്യാപിക ചവിട്ടിയതായി പരാതി, കണ്ണൂരിൽ പ്രതിഷേധം ശക്തം

ഇരിട്ടി (കണ്ണൂർ): ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിയെ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യു.പി സ്‌കൂളിലാണ് സംഭവം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ക്ലാസിൽ കുഴഞ്ഞുവീണ കുട്ടിയോട് ‘നീ ഇതുവരെ ചത്തില്ലേ?’ എന്ന് അധ്യാപിക ചോദിച്ചതായാണ് പരാതി. കുട്ടിയെ അധ്യാപിക ചവിട്ടിയെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. സ്‌കൂളിലെ അധ്യാപികയായ സിസ്റ്റർ ലിൻഡോ ജോസിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.

നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥിയാണ് ക്ലാസിൽ അബോധാവസ്ഥയിലായത്. കുട്ടിയുടെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് സ്‌കൂൾ അധികൃതർക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. അതിനാൽ തന്നെ മുൻകാലങ്ങളിൽ മറ്റ് അധ്യാപകരിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും കുട്ടിക്ക് പ്രത്യേക പരിഗണനയും കരുതലും ലഭിച്ചിരുന്നു. എന്നാൽ, രണ്ട് ദിവസം മുമ്പ് മാത്രം സ്‌കൂളിൽ പുതിയതായി ചുമതലയേറ്റ അധ്യാപികയാണ് വിദ്യാർഥിയോട് ക്രൂരമായി പെരുമാറിയത്.

അതേസമയം, കുട്ടിയുടെ രോഗവിവരമോ ശാരീരിക അവസ്ഥയോ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ആരോപണവിധേയയായ അധ്യാപികയുടെ വിശദീകരണം. കുട്ടിയെ മർദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും അവർ പ്രതികരിച്ചു. എന്നാൽ, ഇടപെടലിൽ തന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചതായി അധ്യാപിക സമ്മതിച്ചിട്ടുണ്ട്.