കെഎസ്‌യു-എസ്എഫ്ഐ സംഘർഷം; കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

KSU-SFI

തിരുവനന്തപുരം: കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ വലിയ സംഘർഷത്തിനു പിന്നാലെ കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി. സെനറ്റിലേക്കുളള പുതിയ തെരഞ്ഞെടുപ്പിന്റെ നടപടികൾ പിന്നീട് അറിയാക്കമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ മുഖാമുഖം ഏറ്റുമുട്ടി.KSU-SFI

അതിനിടെ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെ കെഎസ്‌യു മർദ്ദിച്ചെന്ന് ആരോപണമുയർന്നു. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെയാണ് കെഎസ്‌യു മർദ്ദിച്ചത്. സ്ത്രീകളെ അടക്കം കെഎസ്‌യു കയ്യേറ്റം ചെയ്തെന്നും സർവകലാശാല എംപ്ലോയിസ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.

സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. രണ്ട് സെനറ്റ് സീറ്റുകളും രണ്ടു വീതം എക്സിക്യൂട്ടീവ്-സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിലും കെഎസ്‌യു വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ അക്രമണം അഴിച്ചുവിട്ടെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. എന്നാൽ‌ വോട്ടെണ്ണലിൽ ചില അപാകതകളുണ്ടെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.

വോട്ടെണ്ണലിൽ സംശയമുള്ള സീറ്റുകളിൽ റീ കൗണ്ടിങ് നടത്തണമെന്ന് ആ‌വശ്യപ്പെട്ടപ്പോൾ അത് തർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിക്കുകയായിരുന്നു എന്നും എസ്എഫ്ഐ ആരോപിക്കുന്നുണ്ട്. എന്നാൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമണത്തിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി കെഎസ്‌യുവും ആരോപിക്കുന്നുണ്ട്.

സർവകലാശാല തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. സെനറ്റ് ഹാളിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയത് വലിയ അതിക്രമമാണെന്നും അവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

സെനറ്റിലേക്കുള്ള വോട്ടെടുപ്പിനിടെ കെഎസ്‌യു സംഘർഷം ഉണ്ടാക്കിയെന്നും സംഘർഷത്തിന് ശേഷം 15 ബാലറ്റുകൾ കാണാനില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ആരോപിച്ചു. കെഎസ്‌യു ബാലറ്റുകൾ തട്ടിയെടുത്തെന്നും വോട്ടെടുപ്പ് നിർത്തിവയ്ക്കാനാണ് കെഎസ്‌യു അക്രമം നടത്തിയതെന്നും ആർഷോ ആരോപിച്ചു. സർവകലാശാല വൈസ് ചാൻസിലർ കൂടി അറിഞ്ഞു കൊണ്ടാണ് കെഎസ്‌യു അക്രമം അഴിച്ചുവിടുന്നതെന്നും സെനെറ്റ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്നും എസ്എഫ്ഐ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് റദ്ദാക്കാൻ എസ്എഫ്ഐ ശ്രമിക്കുന്നുവെന്നാരോപിച്ച് കെഎസ്‌യു- എംഎസ്എഫ് പ്രവർത്തക‌രും രം​ഗത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *