‘ഫലസ്തീനൊപ്പം’; ബാഴ്സയുടെ തെരുവുകളിൽ ഫലസ്തീൻ പതാകയേന്തി ലാമിൻ യമാൽ

ബാഴ്സലോണ: ലാ ലിഗ കിരീടം തിരിച്ചുപിടിച്ച ബാഴ്സലോണയുടെ ആവേശകരമായ വിജയാഘോഷങ്ങൾക്കിടെ, ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫുട്ബോൾ താരം ലാമിൻ യമാൽ. ബാഴ്സലോണ നഗരത്തിലൂടെ നടന്ന തുറന്ന ബസ് പരേഡിനിടെയാണ് യമാൽ ഫലസ്തീൻ പതാക വീശിയത്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായിട്ടുണ്ട്.
ചിരവൈരികളായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ബാഴ്സലോണ തങ്ങളുടെ 29-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. ഇതിഹാസ തുല്യമായ എൽ ക്ലാസികോ പോരാട്ടത്തിലൂടെ ലീഗ് കിരീടം നിശ്ചയിക്കപ്പെടുന്ന രണ്ടാമത്തെ ചരിത്ര നിമിഷമായിരുന്നു ഇത്. പതിനായിരക്കണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയതാരങ്ങളെ കാണാൻ ബാഴ്സലോണയുടെ തെരുവുകളിൽ തടിച്ചുകൂടിയത്. ആരാധകരുടെ ആരവങ്ങൾക്കിടയിൽ നിൽക്കുമ്പോഴാണ് യമാൽ തന്റെ രാഷ്ട്രീയ നിലപാട് ധീരമായി വ്യക്തമാക്കിയത്.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ കായിക ലോകത്ത് നിന്ന് ഉയരുന്ന കരുത്തുറ്റ ശബ്ദമായി യമാൽ മാറി. ഫുട്ബോൾ മൈതാനത്തെ മികവിനപ്പുറം മാനുഷിക മൂല്യങ്ങൾക്കും നീതിക്കും വേണ്ടി നിലകൊള്ളുന്ന താരത്തിന്റെ പ്രവർത്തിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രായത്തിൽ കവിഞ്ഞ പക്വതയും സാമൂഹിക പ്രതിബദ്ധതയുമാണ് യമാൽ കാണിച്ചതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചത് മുതൽ സ്പെയിനിലെ ഫലസ്തീൻ അനുകൂല പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബാഴ്സലോണ നഗരം. പതിവായി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾക്കും ഗസ്സയിലേക്കുള്ള സഹായക്കപ്പലുകൾ പുറപ്പെടുന്നതിനും ഈ നഗരം വേദിയായിട്ടുണ്ട്. ഉപരോധിക്കപ്പെട്ട ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ബാഴ്സലോണയിലെ ജനങ്ങളും ഭരണകൂടവും എന്നും മുൻപന്തിയിലുണ്ട്. ആ പാരമ്പര്യം തന്നെയാണ് ലാമിൻ യമാലിലൂടെ ഫുട്ബോൾ മൈതാനത്തും ഇപ്പോൾ പ്രതിഫലിച്ചിരിക്കുന്നത്.
