‘ഇടത് എം.എൽ.എ എന്ന പരിഗണന ഇനി വേണ്ട’; അൻവറിനെതിരെ നിലപാട് കടുപ്പിക്കാന്‍ സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗുരുതരമായ ആരോപണങ്ങൾക്കു പിന്നാലെ പി.വി അൻവറിനെതിരെ കടുത്ത നടപടിക്ക് സിപിഎം. അൻവറിനെതിരെ പ്രതിരോധമൊരുക്കാനാണ് പാർട്ടി നീക്കം. ഇടത് എംഎൽഎ എന്ന പരിഗണനയോ പരിവേഷമോ നൽകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. പാർലമെന്ററി പാർട്ടിയിൽനിന്നും അദ്ദേഹത്തെ മാറ്റിയേക്കും.
അതേസമയം, അൻവറുമായി ഇനി ഒരു തരത്തിലും ഒത്തുപോകേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം. അൻവറിനതിരെ ശക്തമായി പ്രതിരോധം തീർക്കാനാണ് ആലോചന. അതേസമയം, പാർട്ടി ചിഹ്നത്തിലല്ല നിലമ്പൂരിൽ മത്സരിച്ചതെന്നതിനാൽ അൻവറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎമ്മിനാകില്ല.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഡൽഹിയിലാണുള്ളത്. മുഖ്യമന്ത്രിയും യോഗത്തിൽ പങ്കെടുക്കാനായി ഇന്ന് ഡൽഹിയിലേക്കു തിരിക്കും. ഡൽഹിയിൽ വച്ച് വാർത്താസമ്മേളനം വിളിച്ച് അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരണം നടത്തിയേക്കുമെന്നാണു സൂചന.