'ഡി.വൈ.എഫ്.ഐക്ക് വനിതാ അധ്യക്ഷ വരുന്നത് നല്ലതാ..പക്ഷേ, തെരുവിലിറങ്ങി കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുത്': മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്ത ചിന്താജെറോമിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കായികവകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷ്. ചിന്താജെറോമിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി വിമർശനമുന്നയിച്ചത്. ഡി.വൈ.എഫ്.ഐക്ക് വനിത അധ്യക്ഷ വരുന്നത് വളരെ നല്ല കാര്യമാണ്. പക്ഷേ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുത്. അത് ശ്രദ്ധിക്കണമെന്നായിരുന്നു ഒ.ജെ ജനീഷ് പറഞ്ഞത്. യുവജന പ്രസ്ഥാനങ്ങളുടെ അമരത്തേക്ക്. വനിതകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണെന്നും യൂത്ത് കോൺഗ്രസിലും അങ്ങനെ വരാനുള്ളവരൊക്കെ വരണമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയിൽ ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തെ മുൻ നിർത്തിയാണ് മന്ത്രിയുടെ വിമർശനം. പ്രകടനത്തിനിടയിൽ സ്ത്രീവിരുദ്ധവും സഭ്യമല്ലാത്തതുമായ മുദ്രാവാക്യവും വിളിച്ചെന്ന് ആക്ഷേപമുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ വിമർശനമുയർന്നതിന് പിന്നാലെ വിശദീകരണവുമായി ചിന്ത ജെറോം അന്ന് രംഗത്തെത്തിയിരുന്നു. പ്രകടനത്തിൽ വൈകാരിക മുദ്രാവാക്യങ്ങളുയർന്നെന്നും വിവാദമായ മുദ്രാവാക്യം തിരുത്താനും ഏറ്റുവിളിക്കാതിരിക്കാനും താൻ ശ്രദ്ധിച്ചെന്നുമായിരുന്നു ചിന്ത അന്ന് വിശദീകരിച്ചത്.
