വെടിക്കെട്ട് ദുരന്തം: മരിച്ചവർക്ക് 14 ലക്ഷം നൽകുമെന്ന് സംസ്ഥാന സർക്കാർ



തൃശൂർ : വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് 14 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മരിച്ചയാളുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള പത്ത് ലക്ഷവുമടക്കമാണ് 14 ലക്ഷം രൂപ നൽകുക. പരിക്കേറ്റവർക്ക് ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള തുകക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2 ല‍ക്ഷം പ്രത്യേക സഹായമായി ലഭിക്കും.

പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള ചികിത്സയുടെ പൂർണ്ണ ചെലവ് സർക്കാർ വഹിക്കും. ഇതിനാവിശ്യമായ തുക കലക്ടർക്ക് ആനുവദിക്കാവുന്നതാണ്. ആറ് മാസത്തിലധികം ചികിത്സ വേണ്ടി വന്നാൽ മെഡിക്കൽ ബോർഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികയിൽ വേണ്ടി വരുന്ന പൂർണ്ണമായ ചെലവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ ക്യാബിനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള നിർദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയെന്നും സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ ചിന്തിക്കുന്ന വിധത്തിലുള്ള സഹായങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.