'വാളെടുത്തവൻ വാളാൽ, ഇ.ടിയുടെ ഇടപെടൽ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ'; പി. ചിദംബരത്തിന്റെ അറസ്റ്റ് ഉദാഹരിച്ച് എം.വി. ഗോവിന്ദൻ

കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള പി.എം.എൽ.എ നിയമം യഥാർത്ഥ ലക്ഷ്യത്തിന് ഘടകവിരുദ്ധമായി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട്ട് നടന്ന സി.പി.എം രാഷ്ട്രീയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിയമം ഉപയോഗിച്ച് അന്വേഷണ ഏജൻസികൾ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുകയാണെന്നും, പണ്ടാരോ പറഞ്ഞതുപോലെ ‘വാളെടുത്തവൻ വാളാൽ’ എന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയമം നിർമ്മിക്കാൻ മുൻകൈ എടുത്ത കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന് തന്നെ പിന്നീട് ഇതേ നിയമപ്രകാരം അറസ്റ്റിലാകേണ്ടി വന്നത് ഈ ദുരുപയോഗത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.എം.ആർ.എൽ-എക്‌സാലോജിക് കേസിൽ ഇ.ടിയുടെ ഇടപെടലുകളിൽ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിന് ശ്രമിക്കുകയാണ് സി.പി.എം. ‘പിണറായി വിജയനെയായാൽ എന്തും ചെയ്യാമെന്നാണോ. മാധ്യമങ്ങൾ വാർത്തകൾ സൃഷ്‍ടിക്കുകയാണ്. മലയാളത്തിന്റെ പ്രമുഖ പത്രത്തിൽ എന്തൊക്കെയാണ് എഴുതുന്നത്. എന്തു തെളിവാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇ.ഡിയുടെ ലക്ഷ്യം താനാണ്. തന്റെ മകളായതു കൊണ്ടാണ് വിചിത്രമായ നടപടികൾ. വീണ വലിയ സ്വത്തിന്റെ ഒന്നും ഉടമയല്ല. ഹവാല ഇടപാടുകളിൽ തനിക്കോ തന്റെ മകൾക്കോ തന്റെ കുടുംബത്തിനോ യാ​തൊരു പങ്കുമില്ല. തന്നെ തടവിലാക്കാമെന്ന് ആരും കരുതേണ്ടതില്ല.’ -പിണറായി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി പുറത്തിറക്കിയ വാർത്തകുറിപ്പിൽ ചില സംശയങ്ങൾ ഉണ്ട്. മുൻമുഖ്യമന്ത്രി പിണറായിയുടെ മകൾ എന്നെല്ലാമാണ് വാർത്താക്കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് തനിക്കെതിരായ നീക്കത്തിന്റെ ഭാഗമാണ്. എല്ലാ സത്യസന്ധമായാണ് നടക്കേണ്ടത്. താൻ എപ്പോഴും പറയും പോലെ തന്റെ കൈകൾ ശുദ്ധമാണെന്നും എപ്പോഴും ശുദ്ധമായിരിക്കുമെന്നും പിണറായി പറഞ്ഞു.