ഒരു തീവ്രവാദിയുടെയും മകനെ തീവ്രവാദിയായി കാണാനാകില്ല: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി
ശ്രീനഗര്‍: ഒരു തീവ്രവാദിയുടെയും മകനെ തീവ്രവാദിയായി തങ്ങൾ കാണുന്നില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. തീവ്രവാദക്കേസിലെ പ്രതിയായ ബന്ധുവുണ്ടെന്ന് പറഞ്ഞ് പാസ്പോർട്ട്, സർക്കാർ ജോലിക്കുള്ള എൻഒസി എന്നിവ നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം ശ്രീനഗറിൽ നടത്തിയ ആദ്യ വാർത്തസമ്മേളനത്തിലാണ് ഒമർ അബ്‌ദുല്ലയുടെ പ്രതികരണം. Kashmir CM
കുടുംബക്കാര്‍ക്കോ മറ്റാർക്കെങ്കിലുമോ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഒരാളുടെയും പാസ്‌പോര്‍ട്ടോ, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ തടഞ്ഞുവെക്കാനാവില്ല. ഒരു തീവ്രവാദിയുടെ മകനെ തീവ്രവാദിയായി കാണാനാകില്ല. പാസ്‌പോര്‍ട്ട്, സര്‍ക്കാര്‍ ജോലി സ്ഥീരീകരണ നടപടികള്‍ ലളിതമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിൽ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും ഒമർ അബ്‌ദുല്ല പറഞ്ഞു. ‘സർക്കാരിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാനും ജനങ്ങളും സർക്കാരും തമ്മിൽ സുതാര്യമായി സംവദിക്കാനും മാധ്യമ സ്വാതന്ത്ര്യം ആവശ്യമാണ്. അതിനുവേണ്ടി, മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയമില്ലാതെ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അന്തരീക്ഷം അനിവാര്യമാണ്’ അബ്ദുല്ല പറഞ്ഞു.
ശ്രീനഗറിലെ പ്രസ് ക്ലബ് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മാധ്യമപ്രവര്‍ത്തകരെ തടങ്കലില്‍ വച്ചതും നിരവധി സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതും പുന: പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.