ലോകകപ്പ് സ്വപ്നങ്ങൾ തുലാസിലോ?; അഞ്ച് സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിൽ

ലണ്ടൻ : ലോകകപ്പിന് പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സൂപ്പർ താരങ്ങളുടെ പരിക്ക് വൻശക്തികളായ പല ടീമുകളെയും ആശങ്കയിലാഴ്ത്തുന്നു. കിരീടപ്രതീക്ഷയുമായി എത്തുന്ന പല പ്രമുഖ താരങ്ങൾക്കും സീസൺ പകുതിക്കു വച്ച് കളം വിടേണ്ടി വന്നെങ്കിലും, ജൂണിൽ അമേരിക്കയിൽ തുടങ്ങുന്ന ഫുട്ബോൾ പൂരത്തിന് തങ്ങൾ ഫിറ്റ്നെസ് വീണ്ടെടുത്ത് തിരിത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ. എങ്കിലും ഫുട്ബോൾ ആരാധകർക്ക് പല താരങ്ങളുടെയും കാര്യത്തിൽ ഇപ്പോഴും ആശങ്കയാണ്.

റൊമേറോയുടെ പരിക്ക്; മെസ്സിക്കും കൂട്ടർക്കും ആശങ്ക

അർജന്റീനയുടെ പ്രതിരോധ കോട്ടയായ ക്രിസ്റ്റ്യൻ റൊമേറോയുടെ പരിക്കാണ് നിലവിലെ ചാമ്പ്യന്മാരെ കുഴപ്പിക്കുന്നത്. ടോട്ടനം താരമായ റൊമേറോയുടെ കാൽമുട്ടിലെ ലിഗമെന്റിനേറ്റ പരിക്ക് ശസ്ത്രക്രിയ കൂടാതെ ഭേദമാകുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും സീസൺ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതിനാൽ ലോകകപ്പ് പോലുള്ള ഒരു വലിയ ടൂർണമെന്റിന് ആവശ്യമായ മാച്ച് ഫിറ്റ്‌നസ് താരം വീണ്ടെടുക്കുമോ എന്ന കാര്യത്തിൽ ആരാധകർക്ക് വലിയ ആശങ്കയുണ്ട്.

സ്പെയിനിന്റെ യുവരക്തങ്ങൾക്കും കഷ്ടകാലം

സ്പാനിഷ് മിഡ്‌ഫീൽഡർ മൈക്കൽ മെറീനോയുടെ പരിക്കാണ് മറ്റൊരു പ്രധാന വാർത്ത. ആഴ്സണൽ താരമായ മെറീനോയുടെ വലതുകാലിലേറ്റ ഒടിവിനെ തുടർന്ന് ജനുവരിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. നിലവിൽ വിശ്രമത്തിലാണെങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ താരം പരിശീലനം പുനരാരംഭിക്കും. ബാഴ്സലോണയുടെ അത്ഭുത ബാലൻ ലമിൻ യമാലിനും കഴിഞ്ഞ ദിവസമാണ് പരിക്കേറ്റത്. സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിനിടെ പേശീവലിവിനെ തുടർന്ന് താരം കളം വിട്ടിരിന്നു. സീസണിലെ ബാക്കി മത്സരങ്ങൾ താരത്തിന് നഷ്ടമാകും. എങ്കിലും ലോകകപ്പിന് മുൻപ് യമാൽ പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.

മില്ലിറ്റാവോയും ഗുലറും പുറത്ത്; തിരിച്ചുവരവിനായി കാത്തിരിപ്പ്

ബ്രസീലിയൻ പ്രതിരോധ താരം എഡർ മില്ലിറ്റാവോയും തുർക്കിയുടെ യുവതാരം അർദ ഗുലറും യമാലിന് സമാനമായ പരിക്കിന്റെ പിടിയിലാണ്. ഇരുവരും ലോകകപ്പിന് മുൻപ് ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും കളിക്കളത്തിൽ എത്രത്തോളം വേഗതയോടെ പന്തുതട്ടാൻ ഇവർക്ക് സാധിക്കുമെന്നത് കണ്ടറിയണം.

ജൂൺ 11-ന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി ആരംഭിക്കുന്ന ലോകകപ്പിൽ പരിക്ക് വില്ലനാകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.