സർക്കാറിന് ആശ്വാസം; ഡാറ്റ ചോർച്ച കേസിൽ ഹരജി തള്ളി ഹൈകോടതി



കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ശേഖരിച്ചെന്ന പരാതിയിൽ സമർപ്പിച്ച ഹരജി തള്ളി ഹൈകോടതി. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് ഇന്ന് വിധി വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശം അയച്ചതിൽ നിയമ വിരുദ്ധത ഇല്ലെന്നും സന്ദേശം അയച്ചത് നല്ല ഭരണത്തിന്‍റെ ഭാഗമാണെന്നും ഹൈകോടതി ചൂണ്ടികാട്ടി.

സെക്രട്ടേറിയറ്റ് ജീവനക്കാരൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരായിരുന്നു ഹരജി സമർപ്പിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്കിൽ’ നിന്ന് ജീവനക്കാരുടെ മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്നാണ് ഇതിൽ പറയുന്നത്. ക്ഷാമബത്ത അനുവദിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണിച്ച് ജീവനക്കാരുടെ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ഇത് ചട്ടലംഘനമാണ് എന്നും ഇവർ പറയുന്നു.

ആരോപണങ്ങളെ ശക്തമായി നിഷേധിച്ച സർക്കാർ ജീവനക്കാർക്ക് അയച്ചത് ഭരണനിർവ്വഹണത്തിന്റെ ഭാഗമായുള്ള സന്ദേശങ്ങൾ മാത്രമാണ്, ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല എന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിഗത വിവരങ്ങൾ പ്രത്യേകം സൂക്ഷിച്ചിട്ടില്ല എന്നും ഇവർ പറഞ്ഞു.