സ്പാനിഷ് കോട്ടക്കു മുന്നിൽ അമ്പേ പതറി മെസ്സിപ്പട; 120 മിനിറ്റിലധികം കളിച്ചിട്ടും ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലുമില്ല…

ന്യൂയോർക്ക്: ഫൈനലിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ മൈതാനത്ത് സ്പെയിൻ പയറ്റിയ കൃത്യമായ തന്ത്രങ്ങൾക്ക് മുന്നിൽ അർജന്റീനയുടെ ആവനാഴിയിൽ ദിവ്യാസ്ത്രങ്ങൾ ഒന്നുമില്ലായിരുന്നു. സ്പാനിഷ് പട കളി നിയന്ത്രിച്ചപ്പോൾ ലയണൽ മെസ്സിക്കും സംഘത്തിനും പന്ത് കൈവശം വെക്കാൻ പോലും ഇടം ലഭിച്ചില്ല. ടൂർണമെന്റിലുടനീളം മികച്ച ഫോമിൽ പന്തുതട്ടിയ അർജന്റീനക്ക് ഫൈനലിൽ കാര്യമായ ഒരു ഗോൾ അവസരം പോലും സൃഷ്ടിക്കാൻ സാധിച്ചില്ല എന്നത് കളിയിലെ സ്പാനിഷ് ആധിപത്യം വ്യക്തമാക്കുന്നതാണ്.

നിശ്ചിത സമയവും കഴിഞ്ഞ് അധിക സമയത്തേക്ക് നീണ്ടുപോയ മത്സരത്തിൽ ഗോളിലേക്ക് 20 ഷോട്ടുകളാണ് സ്പെയിനുകാർ തൊടുത്തത്. ഇതിൽ 11 ഷോട്ടുകളും ഓൺ ടാർഗറ്റിലേക്കായിരുന്നു. എന്നാൽ, അർജന്‍റീനയുടെ കണക്കിൽ വെറും മൂന്നു ഷോട്ടുകൾ മാത്രം. അതിൽ ഒന്നുപോലും ഓൺ ടാർഗറ്റിലേക്ക് തൊടുക്കാൻ അർജന്‍റീനക്ക് കഴിഞ്ഞില്ല.

ആദ്യ 90 മിനിറ്റിൽ ഒരു ഷോട്ടുപോലും ഇല്ലെന്നത് ടീമിന്‍റെ പ്രകടനത്തിന്‍റെ ദയനീയത തുറന്നുകാട്ടുന്നതാണ്. ലോകകപ്പ് ഫൈനലിൽ ഇതിന് മുമ്പ് ഒരു ടീമും ഒറ്റ ഷോട്ടില്ലാതെ 90 മിനിറ്റ് പൂർത്തിയാക്കിയിട്ടില്ല. ആ നാണക്കേടിന്‍റെ റെക്കോഡ് ഇനി അർജന്‍റീനക്കാണ്. തോൽവിയേക്കാൾ അർജന്റീന ആരാധകരെ നിരാശപ്പെടുത്തുന്നതും ഈ കണക്കാണ്. സ്പെയിനിന്റെ പ്രതിരോധക്കോട്ട തകർക്കാൻ അർജന്റീന മുന്നേറ്റനിര പലതവണ ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധത്തിൽ തട്ടി തെറിച്ചു. തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരത്തിനിറങ്ങിയ മെസ്സിയെ കൃത്യമായി മാർക്ക് ചെയ്ത് പൂട്ടിയതോടെ താരത്തിന്‍റെ മാന്ത്രിക നീക്കങ്ങളൊന്നും ഉണ്ടായില്ല.

ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയ ഉനായ് സിമോണിനെ ഒന്ന് പേരിന് പരീക്ഷിക്കാൻ പോലും അർജന്റീനൻ സ്ട്രൈക്കർമാർക്ക് കഴിഞ്ഞില്ല. പോരാട്ടവീര്യമില്ലാതെ, കൃത്യമായ ലക്ഷ്യങ്ങളില്ലാതെ വിശ്വവേദിയിൽ അർജന്റീനയുടെ നീലക്കടൽ പെയ്തൊഴിഞ്ഞപ്പോൾ, ആധുനിക ഫുട്ബാളിലെ പുതിയ തന്ത്രങ്ങളുമായി സ്പെയിൻ ലോകത്തിന്റെ നെറുകയിലേക്ക് ഒരിക്കൽ കൂടി സിംഹാസനം വലിച്ചടുപ്പിച്ചു. മത്സരത്തിൽ 68 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചത് സ്പെയിനായിരുന്നു. 803 പാസ്സുകളാണ് ടീമിന്‍റെ കണക്കിലുള്ളത്, അർജന്‍റീന 445.

ഫുൾടൈമിൽ തന്നെ ആധികാരികമായി എത്തേണ്ട സ്പാനിഷ് വിജയം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ അസാധ്യ പ്രകടനം കൊണ്ടു മാത്രമാണ് അധികസമയം വരെ വൈകിയത്. ലമിൻ യമാലും ഒൽമോയും ഒയർസബാലും തൊടുത്തുവിട്ട വെടിയുണ്ടകളെ തടഞ്ഞിട്ട എമിലിയാനോ 11 സേവുകൾ മാത്രം നടത്തി അർജന്റീനക്ക് രക്ഷയൊരുക്കി. മെസ്സി, അൽവാരസ്, മക് അലിസ്റ്റർ എന്നിവരുടെ മധ്യനിരയെ പൂട്ടികെട്ടിയായിരുന്നു റോഡ്രിയും യമാലും ചേർന്ന് കളി തട്ടിയെടുത്തത്. സ്പാനിഷ് പ്രതിരോധത്തിൽ കുബാർസിയും കുകുറെയയും അത്യധ്വാനം ചെയ്ത് കളിച്ചു.