കേരളത്തിലെ ആദ്യ ആദിവാസി കലക്ടർ; ചരിത്രം കുറിച്ച് ശ്രീധന്യ സുരേഷ്

കേരളത്തിലെ ആദ്യ ആദിവാസി കലക്ടർ; ചരിത്രം കുറിച്ച് ശ്രീധന്യ സുരേഷ്
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെ ആളും ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ കലക്ടറുമാണ് അവർ.
വയനാട്ടിലെ പൊഴുതന പഞ്ചായത്തിലെ ഒരു കോളനിയിൽ കുറിച്ച്യ സമുദായത്തിൽ ജനിച്ച് വളർന്ന ശ്രീധന്യ, 2018-ലെ സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി കേരള കേഡറിലേക്ക് നിയമിതയായി.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ദേവഗിരി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അപ്ലൈഡ് സുവോളജിയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. പഠനശേഷം വയനാട്ടിലെ ട്രൈബൽ ടൂറിസം പ്രോജക്ടിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ, അന്നത്തെ മാനന്തവാടി സബ് കലക്ടറായിരുന്ന ശ്രീറാം സാംബശിവ റാവുവിനെ കണ്ടുമുട്ടിയതോടെയാണ് സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കുള്ള വഴിത്തിരിവുണ്ടാകുന്നത്.
കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ ആയിട്ടാണ് ആദ്യ നിയമനം. പെരിന്തൽമണ്ണ സബ് കലക്ടറിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ കമീഷണറായി പ്രവർത്തിച്ച് കൊണ്ടിരിക്കെയാണ് കാസർകോട് കലക്ടറായുള്ള നിയമനം.
രാവിലെ കലക്ടറേറ്റിലെത്തിയ ശ്രീധന്യ സുരേഷ് ഐ.എ.എസിനെ എ.ഡി.എം പി.ഉദയകുമാറിന്റെ നേതൃത്വത്തില്‍ വരവേറ്റു. കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് ബൊക്കെ നല്കി സ്വീകരിച്ചു. ഔദ്യോഗിക ചുമതല കൈമാറുന്ന രേഖകളില്‍ ഒപ്പിട്ടു. തുടര്‍ന്ന് ശ്രീധന്യ സുരേഷ് ജില്ലാ കലക്ടറായി ചുമതലയേറ്റു. എ.ഡി.എം പി. ഉദയകുമാര്‍ ഡപ്യൂട്ടി കലക്ടര്മാര്മാരായ കെ.ശ്രീകുമാര്‍, ആര്.രാരാരാജ്, എം.വി ബിജിത്ത് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് തുടങ്ങിവര്‍ സന്നിഹിതരായിരുന്നു.
മലബാറിന്റെ വടക്കേ അറ്റത്തുള്ളതും ഏറ്റവും ഒടുവില്‍ രൂപംകൊണ്ടതുമായ കാസര്‍കോട് ജില്ല ടൂറിസം ഉള്‍പ്പെടെ വിവിധമേഖലകളില്‍ ഒരുപാട് സാധ്യതകളുള്ള ഇടമാണെന്ന് ജില്ലാ കലക്ടര്‍ ശ്രീധന്യ സുരേഷ് പറഞ്ഞു. ജില്ലയുടെ പരിമിതികള്‍ മാറ്റാന്‍ തീര്‍ച്ചയായും ശ്രമിക്കുമെന്നും വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇനിയും മുന്നോട്ട് പോവേണ്ടതുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
