നീലക്കുറിഞ്ഞി കാണാൻ ചൊക്രമുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

തൊടുപുഴ: ബൈസൺവാലി പഞ്ചായത്തിന്റെ അതിർത്തിയായ ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം. വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെയുള്ള സമയത്ത് ആയിരത്തിലധികം പേരാണ് ചൊക്രമുടിയിലെ നീലവസന്തം കാണാൻ ദേവികുളം ഗ്യാപ് റോഡിലെ ബൈസൺ ട്രയൽ ട്രക്കിങ് സെന്ററിൽ ടിക്കറ്റെടുക്കാൻ എത്തിയത്.

മുതിർന്നവർക്ക് 200 രൂപയും 18 വയസ്സിൽ താഴെയുള്ളവർക്ക് 100 രൂപയുമാണ് ടിക്കറ്റ് ഫീസ് ഈടാക്കുന്നത്. തിരുവോണ ദിവസത്തിലും അവിട്ടം ദിനത്തിലും പ്രതീക്ഷിച്ച സഞ്ചാരികൾ എത്തിയില്ലെങ്കിലും ചതയദിനത്തിൽ പ്രതീക്ഷിച്ചതിൽ ഉപരിയായിട്ടാണ് സഞ്ചാരികൾ എത്തിച്ചേർന്നത്. ആയിരം പേർക്കാണ് പ്രതിദിനം ഇവിടെ പ്രവേശനം അനുവദിക്കുന്നത്. വെളളിയാഴ്ച ഉച്ചക്ക് 12 ആയപ്പോൾതന്നെ ആയിരം പേരുടെ ടിക്കറ്റ് വിറ്റുതീർന്നു. കേരളത്തിലുണ്ടായ മൂന്നു ദിവസം തുടർച്ചയായ അവധികളാണ് ഇത്രയും തിരക്ക് ഉണ്ടാകാനുള്ള കാരണം. മഴ മാറിയതോടെ വരുന്ന ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുമെനാണ് പ്രതീക്ഷ.