മന്ദാന മാജിക്ക്: അന്താരാഷ്ട്ര വനിത ട്വന്റി20 റൺവേട്ടയിൽ ഒന്നാമത്

നഗോയ: അന്താരാഷ്ട്ര വനിത ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മന്ദാന. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ 19 പന്തിൽ 37 റൺസെടുത്താണ് ഇന്ത്യൻ ഓപ്പണറുടെ ചരിത്രനേട്ടം. നിലവിൽ താരത്തിന് അന്താരാഷ്ട്ര ട്വന്റി20യിൽ 4788 റൺസാണുള്ളത്.
ന്യൂസിലാൻഡ് താരം സൂസി ബാറ്റ്സിന്റെ റെക്കോഡാണ് മന്ദാന തകർത്തത്. താരത്തിന് അന്താരാഷ്ട്ര ട്വന്റി20യിൽ 4758 റൺസുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 4287 റണ്‍സുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.
മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച മന്ദാന രണ്ട് സിക്സറുകളും അടിച്ചിരുന്നു. ഇതോടെ അന്താരാഷ്ട്ര ട്വന്റി20യിൽ 100 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന റെക്കോര്‍ഡും ഓപ്പണർ സ്വന്തമാക്കി.
അതേസമയം, ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ബംഗ്ലാദേശിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തിരുന്നു. 49 പന്തിൽ പുറത്താവാതെ 100 റൺസ് നേടിയ ഷെഫാലി വർമയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ ഉയർത്തിയത്. ഈ ഇന്നിങ്സിനിടെ ഷെഫാലിയും അന്താരാഷ്ട്ര ട്വന്റി20യിൽ 100 സിക്സറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബൗളർമാർ ബംഗ്ലാദേശിനെ 81 റൺസിന് പുറത്താക്കി 114 റൺസിന്റെ വിജയം ടീമിന് സമ്മാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകൾ വീതം നേടിയ ദീപ്തി ശർമയും നന്ദിനി ശർമയുമാണ് ബംഗ്ലാദേശിനെ തകർത്തെറിഞ്ഞത്. ഫൈനലിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. സെപ്റ്റംബർ 22നാണ് ഫൈനൽ നടക്കുക.
