ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് മാസം; എന്ന് ട്രാക്കിലാകും, കോട്ടക്കുന്ന് ഫുഡ് സ്ട്രീറ്റ് പദ്ധതി

മലപ്പുറം: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസമായിട്ടും പൂർണതോതിൽ പ്രവർത്തന സജ്ജമാകാതെ കോട്ടക്കുന്ന് ഫുഡ് സ്ട്രീറ്റ് പദ്ധതി. ഫെബ്രുവരി 14നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈൻ വഴിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ, ഏറെ പ്രതീക്ഷ യോടെ പ്രഖ്യാപിച്ച പദ്ധതി ഇപ്പോഴും തൽസ്ഥിതി തുടരുകയാണ്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിതവും വൃത്തിയുമുള്ള ഇടങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് കോട്ടക്കുന്നിൽ ഫുഡ് സ്ട്രീറ്റ് നിർമിച്ചത്.
ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.ഐ), നാഷനല്‍ ഹെല്‍ത്ത് മിഷന്, ഭക്ഷ്യസുരക്ഷ വകുപ്പ്, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത സംരംഭമായ പദ്ധതിയില്‍ 12 ഭക്ഷണശാലകള്‍, ഡൈനിങ് സൗകര്യം, മാലിന്യ സംസ്കരണം, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി അവശ്യ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.കോട്ടക്കുന്നിലെ പ്രവേശന കവാടത്തോട് ചേർന്നായിരുന്നു സംവിധാനം യാഥാർഥ്യമാക്കിയത്. പദ്ധതി ഇപ്പോഴും പതിയെ പോകുകയാണ്.
