ഡഗ് ഔട്ടിൽ പൊട്ടിക്കരഞ്ഞ് വൈഭവ്, ആശ്വസിപ്പിച്ച് സഹതാരങ്ങൾ; രാജസ്ഥാൻ ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെയുള്ള ദൃശ്യങ്ങൾ വൈറൽ

ചണ്ഡീഗഢ്: ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ ഡഗ് ഔട്ടിൽ വികാരാധീനനായി കണ്ണീരണിഞ്ഞ് നിൽക്കുന്ന വൈഭവ് സൂര്യവംശിയുടെ ദൃശ്യങ്ങൾ ആരാധകരെയും നിരാശയിലാക്കി.
വൈഭവ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിട്ടും രാജസ്ഥാൻ ഏഴു വിക്കറ്റിന് തോറ്റു. നിരവധി റെക്കോഡുകൾ തിരുത്തിയെഴുതിയ മത്സരത്തിൽ കൗമാരവിസ്മയം വൈഭവ് 47 പന്തിൽ ഏഴു സിക്സും എട്ടു ഫോറുമടക്കം 96 റൺസെടുത്താണ് പുറത്തായത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരം സെഞ്ച്വറിക്കരികെ വീഴുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ 29 പന്തിൽ 97 റൺസാണ് ഈ പതിനഞ്ചുകാരൻ അടിച്ചുകൂട്ടിയത്. സീസണിൽ മിന്നുംപ്രകടനം പുറത്തെടുത്ത വൈഭവ് 16 ഇന്നിങ്സുകളിൽനിന്ന് 776 റൺസാണ് നേടിയത്.
നിലവിൽ റൺവേട്ടക്കാരുടെ ഓറഞ്ചു ക്യാപ്പിനുള്ള പോരാട്ടത്തിൽ ഒന്നാമതാണ്. ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ (722), സായി സുദർശൻ (710) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. ഗുജറാത്ത് ഫൈനൽ കളിക്കുന്നതിനാൽ, താരത്തെ മറികടക്കാനുള്ള സാധ്യതയുണ്ട്. സീസണിൽ മാത്രം 72 സിക്സുകളാണ് വൈഭവ് നേടിയത്. 237.31 ആണ് പ്രഹരശേഷി. ശരാശരി 48.50. മത്സരശേഷം ഡഗ് ഔട്ടിലിരുന്ന് കണ്ണുനീർ നിയന്ത്രിക്കാൻ പ്രയാസപ്പെടുന്ന വൈഭവിനെ സഹതാരങ്ങൾ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകും.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 1000 റൺസ് നേടുന്ന ബാറ്ററെന്ന റെക്കോഡ് വൈഭവ് ഇന്നലെ സ്വന്തമാക്കിയിരുന്നു. 440 പന്തുകളിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. കൊൽക്കത്ത താരം ആന്ദ്രെ റസലിന്റെ (545 പന്ത്) വർഷങ്ങൾ പഴക്കമുള്ള റെക്കോഡാണ് മറികടന്നത്. ഒരു ഐ.പി.എൽ സീസണിൽ പവർപ്ലേ ഓവറുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും വൈഭവിന്റെ പേരിലായി. ലോക ക്രിക്കറ്റിൽ ഒരു ട്വന്റി20 ടൂർണമെന്റിലെ പവർപ്ലേയിൽ മാത്രം 500 റൺസ് തികക്കുന്ന ആദ്യ ബാറ്ററാണ് വൈഭവ്.
ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനമാണ് വൈഭവിന് ഇന്ത്യ ‘എ’ ടീമിൽ സ്ഥാനം നേടിക്കൊടുത്തത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരായ ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യൻ ടീമിലാണ് താരത്തിന് ഇടംകിട്ടിയത്. വരാനിരിക്കുന്ന ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ സീനിയർ ടീമിലും ഒരുപക്ഷേ താരം കളിച്ചേക്കും. അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്വെ എന്നിവിടങ്ങളിലാണ് ഇന്ത്യൻ ടീമിന്റെ പര്യടനം.
