നോ എൻട്രി പറഞ്ഞ് കാനഡ; ഘാന താരത്തിന് ലോകകപ്പ് നഷ്ടം

ടൊറന്റോ: കാനഡ വിസ നിഷേധിച്ച ഘാന മധ്യനിര താരം തോമസ് പാറ്റിക്ക് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം. ബുധനാഴ്ച രാത്രിയിൽ പാനമയെ നേരിടാനിരിക്കെയാണ് വിയ്യാറയൽ താരമായ തോമസ് പാറ്റിയുടെ വിസ അപേക്ഷ തള്ളുന്നത്. പീഡനക്കേസിൽ വിചാരണയിൽ നിൽക്കുന്നതിനാൽ വിസ അനുവദിക്കാനാവില്ലെന്നാണ് കാനഡ നിലപാട്. ആതിഥേയ രാജ്യത്തിന്റെ ഇമിഗ്രേഷൻ വിഷയത്തിൽ ഇടപെടില്ലെന്ന് ഫിഫയും നിലപാട് എടുത്തതോടെ, കാനഡയിലേക്കുള്ള അവസാന വാതിലും കൊട്ടിയടക്കപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും കേസ് ഉൾപ്പെടെ വിചാരണ നടപടി നേരിടുന്നവർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കാനഡ ഇമിഗ്രേഷൻ, റെഫ്യൂജി, സിറ്റിസൺഷിപ് (ഐ.ആർ.സി.സി) അറിയിച്ചു. ബ്രിട്ടനിലാണ് തോമസ് പാറ്റിക്കെതിരെ പീഡനക്കേസുള്ളത്. അതേസമയം, ഗ്രൂപ് റൗണ്ടിൽ അമേരിക്കയിലാണ് ഘാനയുടെ മറ്റു രണ്ട് മത്സരങ്ങളും വരുന്നത്. ജൂൺ 23ന് മസാചുസൈറ്റ്സിൽ ഇംഗ്ലണ്ടിനെയും, 27ന് ഫിലാഡൽഫിയയിൽ ക്രൊയേഷ്യയെയും നേരിടുമ്പോൾ താരത്തിന് ടീമിനൊപ്പം ചേരാനാവും.
