വള്ളിക്കുന്നിന്റെ മനമെന്ത്?

വള്ളിക്കുന്ന്: എതിരാളി എത്ര ശക്തരാണെങ്കിലും യു.ഡി.എഫിന്റെ കോട്ടയാണ് വള്ളിക്കുന്ന് നിയോജക മണ്ഡലം. കോണി ചാരി ആര് നിന്നാലും വിജയം സുനിശ്ചിതം. മണ്ഡലം രൂപവത്കരിച്ചതിന് ശേഷം നടന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെ മാത്രമേ വള്ളിക്കുന്ന് പിന്തുണച്ചിട്ടുള്ളൂ. ചേലേമ്പ്ര, പള്ളിക്കല്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന്, മൂന്നിയൂര്‍ എന്നിങ്ങനെ ആറു പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ഈ മണ്ഡലം. യു.ഡി.എഫിന് പ്രത്യേകിച്ച് മുസ്‌ലിം ലീഗിന് ശക്തമായ വോട്ടുബാങ്കുള്ള മണ്ഡലമാണ്. കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് സര്‍വകലാശാല, ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോർപറേഷന്‍ പ്ലാൻറ്, കിന്‍ഫ്ര പാര്‍ക്ക് തുടങ്ങി പ്രധാന പല സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന മണ്ഡലമാണ് വള്ളിക്കുന്ന്. ദേശീയപാത, റെയിൽവേ ഗതാഗതം, തീരദേശ പ്രദേശങ്ങൾ ഉൾപ്പെടെ വള്ളിക്കുന്നിലുണ്ട്.
മണ്ഡല രൂപവത്കരണത്തിനുശേഷം ആദ്യ തെരഞ്ഞെടുപ്പ് നടന്നത് ലോക്സഭയിലേക്കായിരുന്നു. മലപ്പുറം മണ്ഡലത്തിന്റെ ഭാഗമായ വള്ളിക്കുന്നിൽ യു.ഡി.എഫ് സ്ഥാനാർഥി ഇ. അഹമ്മദിന് റെക്കോഡ് ഭൂരിപക്ഷമാണ് ലഭിച്ചത്.
എൽ.ഡി.എഫിലെ ടി.കെ. ഹംസയെ 12,946 വോട്ടിന് ഇ. അഹമ്മദ് പിറകിലാക്കി. നിയമസഭയിലേക്ക് 2011ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 57,250 വോട്ട് നേടി കെ.എൻ.എ. ഖാദറാണ് വിജയിച്ചത്. എൽ.ഡി.എഫിലെ കെ.വി. ശങ്കരനാരായണന് 39,128 വോട്ട് ലഭിച്ചു. 18,122 വോട്ടിന്റെ ഭൂരിപക്ഷമാണ് ഖാദറിന് കിട്ടിയത്. 2014ൽ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇ. അഹമ്മദിന് 55,422 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. സൈനബക്ക് 31,487 വോട്ടും ലഭിച്ചു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും വള്ളിക്കുന്ന് യു.ഡി.എഫിനൊപ്പം നിന്നു. മുസ്ലിം ലീഗിലെ പി. അബ്ദുൽ ഹമീദ് 12,610 വോട്ടിന്റെ ലീഡിന് ജയിച്ചു.
മുഖ്യ എതിരാളിയായിരുന്ന ഐ.എൻ.എല്ലിലെ ഒ.കെ. തങ്ങൾക്ക് 47,110 വോട്ടും ലഭിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിലെ പി. അബ്ദുൽ ഹമീദ് 14,116 വോട്ടുകൾക്ക് ഐ.എൻ.എല്ലിലെ എ.പി. അബ്ദുൽ വഹാബിനെ തോൽപിച്ചാണ് രണ്ടാം വട്ടം നിയമസഭയിലെത്തിയത്. അബ്ദുൽ ഹമീദ് 71,823 വോട്ടും അബ്ദുൽ വഹാബ് 57,707 വോട്ടും നേടി. ബി.ജെ.പിയുടെ പീതാംബരൻ പാലാട്ട് 19,853 വോട്ട് നേടി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിന് 33,182 വോട്ടിന്റെ ലീഡാണ് വള്ളിക്കുന്ന് നൽകിയത്. 2025ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ശക്തമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് യു.ഡി.എഫിന്റെ ഉജ്വല വിജയം.
എൽ.ഡി.എഫിന്റെ കൈയിലായിരുന്ന വള്ളിക്കുന്ന് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചതും യു.ഡി.എഫിന് നേട്ടമായി. പഞ്ചായത്തുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ മുപ്പതിനായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് നേടാനായത്. വള്ളിക്കുന്ന് പഞ്ചായത്തിൽ യു.ഡി.എഫ് ഭൂരിപക്ഷം 3875ഉം ചേലേമ്പ്രയിൽ 5135ഉം തേഞ്ഞിപ്പലത്ത് 3260ഉം പെരുവള്ളൂരിൽ 7432ഉം ആണ് ലീഡ്. മൂന്നിയൂരിലും യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇതൊക്കെയാണെങ്കിലും ബഹുമുഖ തന്ത്രങ്ങളിലൂടെ മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിനുള്ള അണിയറ ഒരുക്കത്തിലാണ് എൽ.ഡി.എഫ്.
ആരാവും സ്ഥാനാർഥി
ലീഗിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ മത്സരിക്കാനാണ് സാധ്യതയെന്നാണ് വിവരം. മുസ്‍ലിം ലീഗ് മണ്ഡലം കമ്മിറ്റികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത് മണ്ഡലത്തിൽനിന്നുള്ള മുൻ പി. എസ്.സി അംഗവും കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ വി.ടി. അബ്ദുൽ ഹമീദിനെ ആണ്. എൽ.ഡി.എഫിൽ കഴിഞ്ഞ തവണ ഐ.എൻ.എല്ലിന്റെ എ.പി. അബ്ദുൽ വഹാബ് ആയിരുന്നു സ്ഥാനാർഥി. ഇത്തവണ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച വിവരം അറിവായിട്ടില്ല. എൻ.ഡി.എയിലും സ്ഥാനാർഥി നിർണയം കഴിഞ്ഞിട്ടില്ല.
