‘വഖഫ് ഭേദഗതി നിയമത്തെ തുറന്നെതിർക്കും’; എഐസിസി വിശാല പ്രവർത്തക സമിതി യോഗം

Waqf

അഹമ്മദാബാദ്: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രമേയങ്ങളവതരിപ്പിച്ച് എഐസിസിയുടെ വിശാല പ്രവർത്തക സമിതി യോഗം. വഖഫ് ഭേദഗതി നിയമത്തെ തുറന്നെതിർക്കാനും നിയമപരമായി ചോദ്യംചെയ്യുന്നവർക്ക് സഹായം നൽകാനും അഹമ്മദാബാദിലെ യോഗത്തിൽ തീരുമാനിച്ചു.Waqf

കേന്ദ്രത്തിന്റെ വിദേശനയങ്ങളെയടക്കം യോഗത്തിൽ നിശിതമായാണ് വിമർശിച്ചത്. മോദി സർക്കാർ തുടർന്ന് വരുന്ന നയങ്ങൾ രാജ്യത്തെ പിന്നോട്ട് നയിക്കുമെന്ന് വിശാല പ്രവർത്തക സമിതി മുന്നറിയിപ്പ് നൽകി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നിയമം രാജ്യത്തെ സമാധാനത്തിന് തുരങ്കംവയ്ക്കുകയാണ്. കുടിയേറ്റത്തിൻ്റെ പേരിൽ ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട് നാട്ടിലെത്തിച്ചിട്ട് പ്രതിഷേധസ്വരം ഉയർത്താൻ പോലും കേന്ദ്രസർക്കാരിന് കഴിഞ്ഞില്ല.

ഇന്ത്യക്കെതിരായ യുഎസിൻ്റെ നികുതി നയത്തിൽ പോലും പ്രതിഷേധമില്ല. അതിർത്തിയിൽ ചൈന നടത്തുന്ന കയ്യേറ്റവും കണ്ടില്ലെന്ന് നടിക്കുകയാണ്.

1994 മുതൽ അധികാരത്തിൽനിന്നും പുറത്തുനിൽക്കുന്ന ഗുജറാത്തിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്ന പ്രത്യേക പ്രമേയവും അവതരിപ്പിച്ചു. സർദാർ വല്ലഭായ് പട്ടേലിൻ്റെ ഔന്നത്യം ഉയർത്തികാട്ടുന്ന പ്രത്യേക പ്രമേയത്തിൽ ഗാന്ധി വധത്തെതുടർന്ന് ആർഎസ്എസിനെ അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന പട്ടേൽ നിരോധിച്ചതിനെയും പരാമർശിക്കുന്നുണ്ട്.

പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയങ്ങളും ഡിസിസി അധ്യക്ഷന്മാർക്ക് കൂടുതൽ അംഗീകാരം നൽകുന്ന ഭേദഗതിയും നാളെ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പാസാക്കും.

Leave a Reply

Your email address will not be published. Required fields are marked *