ലോകകപ്പ് 2026: സ്പെയിനിനെതിരെയുള്ള പോരാട്ടത്തിന് തയ്യാറെടുത്ത് സൗദി; ടീം ഇന്ന് അറ്റ്ലാൻറയിലേക്ക് തിരിക്കും

റിയാദ്/ഓസ്റ്റിൻ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ രണ്ടാം മത്സരത്തിൽ ശക്തരായ സ്പെയിനിനെ നേരിടാനൊരുങ്ങുന്ന സൗദി അറേബ്യൻ ദേശീയ ഫുട്ബാൾ ടീം ഇന്ന് ജോർജിയയിലെ അറ്റ്ലാൻറയിലേക്ക് തിരിക്കും. നിലവിൽ യു.എസ്.എ.യിലെ ഓസ്റ്റിനിൽ ക്യാമ്പ് ചെയ്യുന്ന ‘ഗ്രീൻ ഫാൽക്കൺസ്‘ (അൽ അഖ്ദർ), ഞായറാഴ്ച (ജൂൺ 21) ഗ്രൂപ്പ് എച്ചിൽ നടക്കുന്ന മത്സരത്തിനായാണ് വേദിയായ അറ്റ്ലാൻറയിലേക്ക് യാത്രയാകുന്നത്.
യാത്ര തിരിക്കുന്നതിന് മുന്നോടിയായി ശനിയാഴ്ച ഓസ്റ്റിനിലെ ‘ക്യു2’ സ്റ്റേഡിയത്തിൽ സൗദി ടീം അടച്ചിട്ട വാതിൽക്കൽ പ്രത്യേക പരിശീലനം നടത്തും. ഇതിനുശേഷമായിരിക്കും അറ്റ്ലാൻറയിലേക്കുള്ള യാത്ര. തുടർന്നുള്ള എല്ലാ അവസാനവട്ട ഒരുക്കങ്ങളും അറ്റ്ലാൻറയിൽ വെച്ചായിരിക്കും പൂർത്തിയാക്കുക.
മത്സരത്തിന് മുന്നോടിയായുള്ള സൗദി ടീമിെൻറ കഠിനമായ പരിശീലന സെഷനുകൾ ഓസ്റ്റിനിലെ ക്യു2 സ്റ്റേഡിയത്തിൽ വെള്ളിയാഴ്ചയും തുടർന്നു. മുഖ്യ പരിശീലകൻ ജോർജിയോസ് ഡോണിസിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഇന്നത്തെ ക്യാമ്പ്. വാം-അപ്പ് വ്യായാമങ്ങളോടെ ആരംഭിച്ച പരിശീലനത്തിൽ, പന്തിൻമേലുള്ള നിയന്ത്രണം (ബോൾ പൊസഷൻ) നിലനിർത്തുന്നതിനാണ് തുടക്കത്തിൽ പ്രാധാന്യം നൽകിയത്. തുടർന്ന് സ്പെയിനിനെതിരെയുള്ള പ്രത്യേക തന്ത്രങ്ങളും കളിമുറികളും താരങ്ങൾ ഗ്രൗണ്ടിൽ പ്രയോഗിച്ച് പരിശീലിച്ചു. തന്ത്രപരമായ മാച്ച് സിമുലേഷനോടെയാണ് വെള്ളിയാഴ്ചത്തെ പരിശീലന സെഷൻ അവസാനിച്ചത്.
അതേസമയം, നിർണായക മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൗദി ക്യാമ്പിൽ നിന്ന് ആശങ്കാജനകമായ വാർത്തയും പുറത്തുവരുന്നുണ്ട്. ടീമിെൻറ യുവ ഗോൾകീപ്പർ അബ്ദുൽ റഹ്മാൻ അൽ സാൻബിക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടത്തിയ വിശദമായ മെഡിക്കൽ പരിശോധനകളിൽ അദ്ദേഹത്തിെൻറ തുടയിലെ പിൻഭാഗത്തെ പേശിക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് മെഡിക്കൽ സംഘത്തിെൻറ കർശന മേൽനോട്ടത്തിൽ അൽ സാൻബി തെൻറ പ്രത്യേക ചികിത്സയും പുനരധിവാസ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.
