ലോകകപ്പ്; യു.എസിൽ പരിശീലനം ആരംഭിച്ച് ഖത്തർ

ദോഹ: ഫിഫ ലോകകപ്പ് മുന്നോടിയായി അന്നാബികൾ അമേരിക്കയിലെ സാന്താ ബാർബറയിലുള്ള ക്യാമ്പിൽ ശീലനം ആരംഭിച്ചു. അയർലൻഡിൽ നടന്ന സൗഹൃദ മത്സരങ്ങൾക്ക് ശേഷമാണ് ശനിയാഴ്ച സംഘം യു.എസിലേക്ക് തിരിച്ചത്. കഴിഞ്ഞ ദിവസം ടീം തങ്ങളുടെ ആദ്യ പരിശീലന സെഷനുകൾ പൂർത്തിയാക്കി.
യു.എസിലേക്ക് തിരിച്ച ഖത്തർ ടീമിൽ മലയാളി തഹ്സിൻ മുഹമ്മദും ഇടംപിടിച്ചിട്ടുണ്ട്. ഖത്തർ ദേശീയ ടീമിന്റെ പ്രാഥമിക സ്ക്വാഡിൽ ഇടംനേടിയ താരം അയർലൻഡിനെതിരെയുള്ള മത്സരത്തിലും കളത്തിലിറങ്ങിയിരുന്നു. അന്തിമ ലിസ്റ്റിലും തഹിസിൻ ഇടംപിടിച്ചാൽ ലോകകപ്പ് ദേശീയ ടീമിൽ ഇടംപിടിക്കുന്ന ആദ്യ മലയാളിയാകും തഹ്സിൻ. ലോകകപ്പിനുള്ള ഖത്തറിന്റെ അന്തിമ ഫൈനൽ ടീം പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ജൂൺ ആറിന് എൽ സാൽവഡോറിനെതിരെ ഖത്തർ സൗഹൃദ മത്സരം കളിക്കും. ടീമിന്റെ നിലവിലെ ഫോം വിലയിരുത്താനും ലോകകപ്പിലെ തന്ത്രങ്ങൾ മെനയാനും ഈ മത്സരം നിർണായകമാകുമെന്നാണ് പ്രതീക്ഷ.ജൂൺ 11 മുതൽ ജൂലൈ 19 വരെ യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇത്തവണത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിൽ ജൂൺ 13ന് സ്വിറ്റ്സർലൻഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയിൽ ആതിഥേയരായ കാനഡ, സ്വിറ്റിസർലൻഡ് ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് മറ്റ് എതിരാളികൾ.
