2026 ലോകകപ്പ്: പ്രതിഫലത്തിൽ റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഒന്നാമത്

റിയാദ്: 2026 ഫുട്ബാൾ ലോകകപ്പിന് ആവേശകരമായ തുടക്കമാകുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കളിക്കാരുടെ പട്ടികയിൽ സൗദി റോഷൻ ലീഗ് താരങ്ങളുടെ സാമ്പത്തിക കരുത്ത് പ്രകടമാകുന്നു. ടൂർണമെൻറിൽ മാറ്റുരയ്ക്കുന്ന ഏറ്റവും ഉയർന്ന വരുമാനക്കാരായ കളിക്കാരുടെ മുൻനിരയിലാണ് സൗദി ലീഗിൽ കളിക്കുന്ന മൂന്ന് പ്രമുഖ താരങ്ങൾ ഇടംപിടിച്ചിരിക്കുന്നത്.

അൽ നസർ ക്ലബിെൻറ നായകനും പോർച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. എക്സ് പ്ലാറ്റ്‌ഫോമിലെ ‘ദി വേൾഡ് ഇൻ നമ്പേഴ്സ്’ എന്ന അക്കൗണ്ട് പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 21.6 കോടി ഡോളറിെൻറ വാർഷിക വരുമാനവുമായി റൊണാൾഡോ പട്ടികയിൽ വ്യക്തമായ ആധിപത്യം പുലർത്തുന്നു.

തൊട്ടടുത്ത എതിരാളികളേക്കാൾ വലിയ മാർജിനിൽ മുന്നിലുള്ള അദ്ദേഹം, ലോകത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കായികതാരങ്ങളിൽ ഒരാളെന്ന പദവി ഒരിക്കൽ കൂടി ഉറപ്പിച്ചു. പോർച്ചുഗൽ നായകെൻറ സാമ്പത്തിക മേധാവിത്വം വ്യക്തമാക്കുന്നതാണ് മറ്റ് കണക്കുകളും. അദ്ദേഹത്തിെൻറ വാർഷിക വരുമാനം മാത്രം, പട്ടികയിൽ തൊട്ടുപിന്നിലുള്ള മൂന്ന് താരങ്ങളുടെ ആകെ വരുമാനത്തിന് തുല്യമാണ്.

റൊണാൾഡോ എന്ന സൂപ്പർതാരത്തിെൻറ അസാധാരണമായ വിപണി മൂല്യവും സാമ്പത്തിക സ്വാധീനവുമാണ് ഇത് അടിവരയിടുന്നത്. അമേരിക്കൻ ക്ലബായ ഇൻറർ മയാമിയുടെ അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സി എട്ട് കോടി ഡോളർ വാർഷിക വരുമാനവുമായി പട്ടികയിൽ രണ്ടാമതുണ്ട്. ഈ പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളിൽ സൗദിയുടെ റോഷൻ ലീഗിലെ മറ്റ് രണ്ട് പ്രമുഖ താരങ്ങളും ഉൾപ്പെടുന്നുണ്ട്. അൽ അഹ്ലിയുടെ അൾജീരിയൻ താരം റിയാദ് മഹ്‌റെസ് ആറ് കോടി ഡോളറുമായി മൂന്നാം സ്ഥാനത്തും, അൽ നസറിെൻറ സെനഗൽ താരം സാദിയോ മാനെ 4.6 കോടി ഡോളറുമായി നാലാം സ്ഥാനത്തുമാണ്.

ഈ കണക്കുകൾ വ്യക്തമാക്കുന്നത് സൗദി പ്രഫഷനൽ ലീഗിന് അന്താരാഷ്ട്ര തലത്തിലുള്ള ശക്തമായ സ്വാധീനമാണ്. കേവലം കളി മികവിൽ മാത്രമല്ല, സാമ്പത്തിക ശേഷിയിലും സൗദി ലീഗ് ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരങ്ങളുടെയും ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന കളിക്കാരുടെയും പ്രധാന ആകർഷണ കേന്ദ്രമായി സൗദി അറേബ്യ മാറിയിരിക്കുന്നു എന്നതിെൻറ വ്യക്തമായ തെളിവാണ് ഈ റിപ്പോർട്ടുകൾ.