അനധികൃത ബോർഡുകൾക്ക് 5000 രൂപ പിഴ

തിരുവനന്തപുരം: റോഡരികുകളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ എന്നിവക്ക് ഒന്നിന് 5000 രൂപ പിഴ ഈടാക്കാൻ തദ്ദേശ വകുപ്പ് നിർദേശം. പിഴക്കുപുറമെ നീക്കം ചെയ്യുന്നതിന്റെയും സംസ്കരിക്കുന്ന തിന്റെയും ചെലവും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പിഴ ഈടാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഈടാക്കാത്ത തുക തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽനിന്ന് വ്യക്തിപരമായി ഈടാക്കും. അനധികൃത ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും പൊലീസ് നടപടി സ്വീകരിക്കാനും ജില്ല പൊലീസ് മേധാവികൾ നിർദേശം നൽകണം. നീക്കം ചെയ്ത ബോർഡുകളുടെ എണ്ണം, ചുമത്തിയതും ഈടാക്കിയതുമായ പിഴ, കുടിശ്ശിക, എഫ്.ഐ. ആറുകൾ, കെ- സ്മാർട്ട് പരാതികൾ എന്നിവയുടെ കൃത്യമായ കണക്ക് തദ്ദേശ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്യണം.
നീക്കം ചെയ്യുന്ന ഫ്ലെക്സ് ഉൾപ്പെടെ സാമഗ്രികൾ ഹരിതകർമ സേന വഴിയോ അംഗീകൃത ഏജൻസികൾ വഴിയോ ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിർദേശമുണ്ട്. 2026 ആഗസ്റ്റ് 14ലെ ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ ഒൻപതിന് ഏകീകൃത മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
