ശുചീകരണത്തിനിടെ റോഡരികിൽനിന്ന് കിട്ടിയത് 66 കുപ്പി വിദേശമദ്യം

വണ്ടൂ ര്‍: പാതയോരത്തെ മാലിന്യ ചാക്കുകള്‍ക്കിടയില്‍ സുരക്ഷിത ഗോഡൗണാക്കി മദ്യം സൂക്ഷിച്ചവര്‍ക്ക് മഴക്കാലപൂര്‍വ ശുചീകരണം പണി കൊടുത്തു. തിരുവാലി പഞ്ചായത്തിലെ പഴയ പഞ്ചായത്തുപടിക്ക് സമീപമാണ് റോഡരികിലെ കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ മദ്യശേഖരം കണ്ടെടുത്തത്.
രണ്ട് ചാക്കുകളിലായി സൂക്ഷിച്ച 66 കുപ്പി വിദേശനിര്‍മിത മദ്യമാണ് പിടിച്ചെടുത്തത്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴിലുറപ്പ് ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചാക്കുകള്‍ കണ്ടെത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചാക്കിൽ മദ്യക്കുപ്പികളാണെന്ന് വ്യക്തമായത്.
റോഡരികിലെ വിജനമായ സ്ഥലത്ത് കുറ്റിക്കാടുകള്‍ക്കിടയില്‍ ആര്‍ക്കും പെട്ടെന്ന് കാണാന്‍ കഴിയാത്ത വിധം ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ചാക്കുകള്‍. നിയമവിരുദ്ധമായി വില്പന നടത്തുന്നതിനോ കടത്തുന്നതിനോ വേണ്ടി സാമൂഹിക വിരുദ്ധര്‍ സൂക്ഷിച്ചതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടവണ്ണ പൊലീസ് മദ്യക്കുപ്പികള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
